Wednesday, February 23, 2011

മാറാത്ത `വിദ്യാഭാസം'

മാറുന്ന വിദ്യാഭ്യാസം
ലേഖനങ്ങള്‍
എഡി:എ കെ അബ്ദുല്‍ ഹകീം
ഒലിവ് ബുക്സ്,കോഴിക്കോട് 

കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഒരു ഈജിയന്‍ തൊഴുത്താണ്‌. അത്‌ വൃത്തിയാക്കാന്‍ തുനിഞ്ഞവരെല്ലാം ചേറില്‍ കുഴഞ്ഞ്‌ സ്വയം വൃത്തിഹീനമായ അനുഭവമാണ്‌ കഴിഞ്ഞ കുറേ ദശാബ്‌ദങ്ങളായി നാം കണ്ടുെകാണ്ടിരിക്കുന്നത്‌. നൂറു ശതമാനത്തിനടുത്ത്‌ സാക്ഷരതാ ശതമാനം എത്തിനില്‍ക്കുകയും പൊതുവിദ്യാലയ പ്രവേശനനിരക്കില്‍ രാജ്യത്ത്‌ തന്നെ ഏറ്റവും മുന്‍പന്തിയില്‍ എത്തിച്ചേരുകയും വികസന സൂചികകളില്‍ മികച്ച മുന്നേറ്റം നടത്തുകയും ചെയ്‌ത കേരളം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയുടെയും വിദ്യാര്‍ജിത നേട്ടങ്ങളുടെയും കാര്യത്തില്‍ പിറകോട്ടടിക്കുന്നതിന്റെ കാരണമെന്താണ്‌? വിചിത്രമായ ഈ ചോദ്യത്തെ അഭിമുഖീകരിക്കുവാന്‍ ശ്രമിക്കുകയാണ്‌ എ കെ അബ്‌ദുല്‍ ഹക്കീം എഡിറ്റു ചെയ്‌ത `മാറുന്ന വിദ്യാഭ്യാസം' എന്ന പുസ്‌തകം.
കേരളത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌. നാട്ടുരാജാക്കന്മാരുടെ കാലത്തു തന്നെ അസംഘടിതമായ നിലയില്‍ വിദ്യാഭ്യാസ സംവിധാനം നിലനിന്നിരുന്നു. പ്രധാനമായും പാരമ്പര്യാധിഷ്‌ഠിതമായിരുന്നു അത്‌. ജാത്യാധിഷ്‌ഠിത കുടുംബ വിദ്യാഭ്യാസ സമ്പ്രദായമാണ്‌ കേരളത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദിമരൂപം. മതപരമായ ഒരനുഷ്‌ഠാനം പോലെ പരമ്പരാഗതമായി അറിവും കഴിവും കൈമാറ്റം ചെയ്യപ്പെടുകയാണ്‌ അതിലൂടെ. ചില ഘട്ടങ്ങളില്‍ ശ്ലോകങ്ങളായും സൂക്തങ്ങളായും താളിയോലകളില്‍ അവ ആലേഖനം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. വൈദ്യശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ജ്യോതിഷം, കൃഷി തുടങ്ങിയ വിജ്ഞാനമണ്ഡലങ്ങളില്‍ അനേകം അറിവുകള്‍ ഇവ്വിധം സമാഹരിക്കപ്പെടുകയുണ്ടായി. പിന്നീട്‌ അവ ആഢ്യഗൃഹങ്ങളിലും പള്ളിക്കൂടങ്ങളിലും പഠനത്തിനായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ വിജ്ഞാനക്കൈമാറ്റം എന്നതിനപ്പുറം വിജ്ഞാന വളര്‍ച്ചയ്‌ക്ക്‌ ഒട്ടും സഹായകരമായിരുന്നില്ല എന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ പ്രധാന പരിമിതി. മാത്രമല്ല, ഗുരു വിമര്‍ശനാതീതനായി കരുതപ്പെട്ടതിനാല്‍ അന്വേഷണങ്ങള്‍ തടസ്സപ്പെട്ടു. ശാസ്‌ത്രങ്ങളും വിജ്ഞാനങ്ങളും കാലങ്ങളോളം മാറ്റമില്ലാതെ നിലനിന്നുവെന്നല്ലാതെ, അതിന്റെ അടിസ്ഥാനയുക്തികളിലേക്ക്‌ പഠിതാവിനെ നയിക്കാന്‍ ആദിമ സമ്പ്രദായം അശക്തമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ വന്ന കത്തോലിക്കാ മിഷനറിമാരാണ്‌ ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാക്കിയത്‌. അവര്‍ വിദ്യാഭ്യാസ വിതരണത്തില്‍ വിപ്ലവമുണ്ടാക്കി. പക്ഷെ, വിദ്യാഭ്യാസത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്‌ സൈന്യത്തിന്റെയും കച്ചവട സമൂഹത്തിന്റെയും സഹായത്തോടെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു.
കേരള സംസ്ഥാനരൂപീകരണത്തിനു മുമ്പും തിരുവിതാംകൂര്‍-കൊച്ചി പ്രദേശങ്ങളില്‍ മത-സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്‌. കേരളത്തില്‍ നിലവിലിരുന്ന ഫ്യൂഡല്‍-ജാതീയ വ്യവസ്ഥകളെ വിദ്യാഭ്യാസത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുമെന്ന്‌ അവര്‍ കണക്കു കൂട്ടി. നാരായണഗുരു, അയ്യങ്കാളി, വി ടി ഭട്ടതിരിപ്പാട്‌, മന്നത്ത്‌ പത്മനാഭന്‍, സയ്യിദ്‌ സനാഉള്ള മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ അവിസ്‌മരണീയ നാമങ്ങളാണ്‌. മിഷനറിയെയും സമുദായ നേതാക്കളെയും പോലെ രാഘവയ്യ, സര്‍ സി പി രാമസ്വാമി അയ്യര്‍ തുടങ്ങിയ നാട്ടു രാജാക്കളും വിദ്യാഭ്യാസ കാര്യത്തില്‍ താല്‍പര്യം കാട്ടിയിരുന്നു. സമുദായ സംഘടനകള്‍ ആരംഭിച്ച വിദ്യാലയങ്ങള്‍ക്കും അവര്‍ ഗ്രാന്റു നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. മത സാമുദായിക സംഘടനകള്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ സാമൂഹിക നീതിയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ചു എന്നതും ശ്രദ്ധേയമാണ്‌. 1957 ല്‍ മുണ്ടശ്ശേരി കൊണ്ടുവന്ന ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ ബില്ലിലൂടെയാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസ അടിത്തറ ഭദ്രമാകുന്നത്‌. അതുവഴി സാര്‍വത്രികവും സൗജന്യവുമായ പ്രഥമിക വിദ്യാഭ്യാസം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ ഭക്ഷണവും പുസ്‌തകങ്ങളും വസ്‌ത്രവും, അധ്യാപകരുടെ അവകാശ സംരക്ഷണം, മാനേജുമെന്റുകള്‍ക്കു മേല്‍ നിയന്ത്രണം, സാമൂഹിക നീതി തുടങ്ങിയവ നിയമത്തിലൂടെ ഉറപ്പാക്കി.
കേരളത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയുടെയും വികസനത്തിന്റെയും അടിത്തറയായിത്തീരാന്‍ മാത്രം ശക്തമായ വിദ്യാഭ്യാസ രംഗത്തെ ഈ കെട്ടുറപ്പ്‌, കേരളപ്പിറവിക്കുശേഷം തകര്‍ന്നടിയുകയായിരുന്നുവെന്നാണ്‌ കാണാനാവുന്നത്‌. ദേശീയ തലത്തില്‍ തന്നെ സ്വാതന്ത്ര്യലബ്‌ധിയുടെ ആദ്യഘട്ടത്തില്‍ അക്കാദമിക മികവിലും മത്സര പരീക്ഷകളിലും മുന്‍നിരയില്‍ നിന്ന മലയാളികള്‍ പിന്നീട്‌ ദയനീയമായ താഴ്‌ചകളിലേക്ക്‌ കൂപ്പുകുത്തിത്തുടങ്ങി. സമീപകാലത്താണെങ്കില്‍ സാമൂഹിക നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലം പരാജയപ്പെട്ടുകൊണ്ടിരുന്നു. പന്ത്രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ഥി, അതിജീവനത്തിനുള്ള ഒരു നൈപുണിയും ആര്‍ജിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം.
ഈ വസ്‌തുതകള്‍ മുഖവിലക്കെടുത്താല്‍, ബ്രിട്ടീഷ്‌ കാലത്ത്‌ മെക്കാളെ നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴും നാം പിന്തുടരുന്നത്‌ എന്ന നിഗമനത്തിലാണ്‌ എത്തിച്ചേരുന്നത്‌. കേവലം `ക്ലാര്‍ക്കു'മാരെ സൃഷ്‌ടിക്കാനുള്ള ഏര്‍പ്പാടായി, വിദ്യാഭ്യാസം തരംതാണു. ഒരു മികച്ച `ക്ലാര്‍ക്കി'നെപ്പോലും സൃഷ്‌ടിക്കാന്‍ ഇന്ന്‌ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിയുന്നില്ലെന്ന്‌ കരു തുന്നതാവും കൂടുതല്‍ ശരി.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ദുരവസ്ഥയെക്കുറിച്ച്‌ ഏറെക്കുറെ ഇന്ന്‌ എല്ലാവരും ബോധവാന്മാരാണ്‌. പക്ഷെ, `പൂച്ചക്ക്‌ ആര്‌ മണികെട്ടും' എന്നതാണ്‌ പ്രശ്‌നം. നേരത്തെ വിദ്യാഭ്യാസ രംഗത്ത്‌ വന്‍ സംഭാവ നകളര്‍പ്പിച്ച മതസാമുദായിക പ്രസ്ഥാനങ്ങളില്‍ പലതും വിദ്യാഭ്യാസത്തെ കച്ചവട ഉപാധികളാക്കി. മാറിമാറിവരുന്ന സര്‍ക്കാറുകളുടെ രാഷ്‌ട്രീയ സമവാക്യങ്ങളെ സ്വാധീനിച്ച്‌ വിദ്യാഭ്യാസരംഗം സ്വകാര്യ മേഖല കൈപ്പിടിയിലൊതുക്കുകയും ചെയ്‌തു. അതിനാല്‍ വിവിധ ഏജന്‍സികളും കമ്മീഷനുകളുമൊക്കെ പലപ്പോഴായി നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ മാറ്റങ്ങള്‍ ഏടുകളില്‍ വിശ്രമിക്കുന്നു. കേരളത്തിലെ സംഘടിത അധ്യാപക സമൂഹവും മാറ്റത്തോട്‌ മുഖം തിരിച്ച ്‌, തങ്ങളുടെ തൊഴില്‍ സൗകര്യങ്ങളെ പോറലേല്‍പിക്കുന്ന ഒരു ചലനവും അനുവദിക്കില്ലെന്ന ധാര്‍ഷ്‌ട്യത്തില്‍ വഴിമുടക്കുകയാണ്‌. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ ഭേദമില്ലെന്നതാണ്‌ കൗതുകകരം.
കേരളം അകപ്പെട്ട ഈ ഗുരുതുരമായ പ്രതിസന്ധിയുടെ ചുരുളഴിക്കുകയാണ്‌. `മാറുന്ന വിദ്യാഭ്യാസം' എന്ന കൃതി. ചരിത്രവസ്‌തുതകളും വര്‍ത്തമാന അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠകളും ചേര്‍ത്തുവെച്ച നമ്മുടെ വിദ്യാഭ്യാസ മണ്ഡലത്തെ സംവാദ വിധേയമാക്കുന്ന ഇരുപത്തി ഒന്ന്‌ ലേഖ നങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. ലേഖകരെയും വിഷയങ്ങളെയും തെരഞ്ഞെടുക്കുന്നതില്‍ എഡിറ്റര്‍ കാണിച്ച ശ്രദ്ധ, പുസ്‌തകത്തെ അനന്യമാക്കുന്നു. ഒരേ സമയം വിദ്യാഭ്യാസത്തിന്റെ ദര്‍ശനം, രീതീശാസ്‌ത്രം, രാഷ്‌ട്രീയം തുടങ്ങിയ തലങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പുസ്‌തകം ഉന്നയിക്കുന്നുണ്ട്‌. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രവും സമകാലിക സമസ്യകളും പരിശോധിക്കുന്ന ഈ പുസ്‌തകം വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും നിര്‍ബന്ധമായി വായിച്ചിരിക്കണം.

Thursday, February 10, 2011

മുസ്‌ലിം നവോത്ഥാനം പുതുവായനകള്‍ക്കിടയില്‍



പുസ്‌തകപരിചയം -ഡോ. ടി ജമാല്‍ മുഹമ്മദ്‌

ലോകത്തിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച നവോത്ഥാന പ്രക്രിയയുടെ ആരംഭത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു തീയതി നിശ്ചയിക്കാന്‍ കഴിയുകയില്ല. യൂറോപ്പില്‍ നവോത്ഥാനത്തിന്റെ ആരംഭം കുറിച്ചത്‌ ഇറ്റാലിയന്‍ ഭാഷയില്‍ ദാന്തയുടെ ഡിവൈന്‍ കോമഡി എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണത്തോടു കൂടിയായിരുന്നു.അത്‌ ഉയര്‍ത്തിയ പുതിയ ഉണര്‍വ്‌ യൂറോപ്പിലാകെ പടര്‍ന്നുപിടിച്ചു. എന്നാല്‍ യൂറോപ്പില്‍ നിന്നാണ്‌ നവോത്ഥാനം ആരംഭിച്ചത്‌ എന്ന വാദഗതി അടിസ്ഥാന രഹിതമാണ്‌. കാരണം, യൂറോപ്പില്‍ ഉണ്ടായതായി പറയപ്പെടുന്ന നവോത്ഥാനത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ നിര്‍ണായകമായ ചില പ്രദേശങ്ങള്‍ അറബികളുടെ ആധിപത്യത്തിലായിരുന്നു.
റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രമായിരുന്നു. സ്‌പെയിനിലെ കൊര്‍ദോവ നഗരത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും അതിന്‌ മുസ്‌ലിംകളുടെ ഭാഗത്തു നിന്നുള്ള സംഭാവനയും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. യൂറോപ്പ്‌ അന്ധകാരത്തിലാണ്ടു കിടന്നിരുന്ന കാലത്ത്‌ അവിടെയൊക്കെ സാംസ്‌കാരിക കിരണങ്ങള്‍ പടര്‍ത്തിയത്‌ മഹത്തായ കൊര്‍ദോവാ നഗരമാണ്‌. പില്‍ക്കാലത്ത്‌ യൂറോപ്യന്‍ വൈജ്ഞാനിക സമ്പത്തിന്റെ നിറകുടമായിത്തീര്‍ന്ന അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും സോക്രട്ടീസിന്റെയും ആശയ പ്രപഞ്ചം അറബി ഭാഷയിലൂടെയാണെത്തിയത്‌. ഗ്രീക്ക്‌ സാഹിത്യവും ചിന്തയും അറബി ഭാഷ വഴിയാണ്‌ യൂറോപ്പിലെ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കടന്നത്‌.
പതിനെട്ടാം നൂറ്റാണ്ടിലാണ്‌ ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ വിത്തുകള്‍ വിതറപ്പെട്ടത്‌ എന്നാണ്‌ പൊതുവായ ധാരണ. ഈ ധാരണയും സൂക്ഷ്‌മ വിശകലനത്തില്‍ ശരിയല്ല. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ ഇന്ത്യയില്‍ വളര്‍ന്നുവന്ന ഭക്തിപ്രസ്ഥാനം നവോത്ഥാനത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ വരുന്നതിന്‌ മുമ്പു തന്നെ ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഗുജറാത്തിലെ സ്വാമി നാരായണന്‍, ഒറീസ്സയിലെ മഹിമാ ഹോസായി എന്നിവര്‍ക്ക്‌ ഇംഗ്ലീഷ്‌ ഭാഷ അറിയില്ലെങ്കില്‍ പോലും സാമൂഹിക പുരോഗതിക്ക്‌ ഉതകുന്ന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞു. കേരളത്തില്‍ വൈകുണ്‌ഠ സ്വാമിയും ശ്രീനാരാണ ഗുരുവും ചട്ടമ്പി സ്വാമികളും നവോത്ഥാനത്തിന്റെ തുടക്കം കുറിച്ചത്‌ യൂറോപ്യന്‍ സംസ്‌കാരത്തില്‍ നിന്നും കടമെടുത്തുകൊണ്ടായിരുന്നില്ല.
1891ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന്‌ സമര്‍പ്പിച്ച `മലയാളി മെമ്മോറിയല്‍' കേരള ചരിത്രത്തിലെ നിര്‍ണായക സംഭവമാണ്‌. തിരുവിതാംകൂറില്‍ അഭ്യസ്‌തവിദ്യരായ നാട്ടുകാര്‍ ഉള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള ബ്രാഹ്‌മണരെ ഇറക്കുമതി ചെയ്യുന്നതിനെതിരെയുള്ള ജനകീയ പ്രതിരോധ സമരമായിരുന്നു അത്‌. കേരളത്തിലെ പ്രഥമ ബഹുജന പ്രക്ഷോഭം എന്ന്‌ അതിനെ വിളിക്കാവുന്നതാണ്‌. 1888ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത്‌ ഒരു ശിവപ്രതിഷ്‌ഠ നടത്തിയതോടു കൂടി മതപരമായ ഒരു വിപ്ലവ ചിന്താഗതി ഉടലെടുക്കുകയായിരുന്നു. സവര്‍ണ വിഭാഗങ്ങളില്‍ പെട്ടവരുടെ ഇടയിലും നവോത്ഥാനത്തിന്റെ ചലനങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഒ ചന്തുമേനോന്റെ ഇന്ദുലേഖയിലും വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ എന്ന നാടകത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിഞ്ഞു. പുലയ സമുദായത്തിലെ അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചുകൊണ്ടാണ്‌ അധകൃതരുടെ ഉന്നമനത്തിനായി ശ്രമിച്ചത്‌.
ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച്‌ നാം വിലയിരുത്തേണ്ടത്‌. മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനത്തെ മുഖ്യധാരാ നവോത്ഥാനത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ലല്ലോ. ക്രിസ്‌തുമതത്തിലും ഹിന്ദുമതത്തിലും ഉയര്‍ന്നുവന്ന നവോത്ഥാന പ്രക്രിയ ആ മതങ്ങളിലുള്ള ആശയപരമായ ഭിന്നതകളെ എതിര്‍ത്തു തോല്‌പിക്കാന്‍ മത നേതാക്കന്മാര്‍ മുന്നോട്ട്‌ വന്നതിലൂടെയാണാരംഭിച്ചത്‌. പുരോഹിതന്മാര്‍ക്കും സഭയ്‌ക്കും എതിരെയുള്ള സ്വതന്ത്രമായ ചിന്ത ഉയര്‍ത്തിക്കൊണ്ടുവരാനാണ്‌ അവര്‍ ശ്രമിച്ചത്‌. എന്നാല്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലുള്ള നവോത്ഥാനത്തെ രേഖപ്പെടുത്താന്‍ ഉപയോഗിച്ച ആശയം `ഇസ്‌ലാഹ്‌' എന്ന പദത്തിലുള്‍ക്കൊള്ളിക്കാന്‍ കഴിയും. `നവോത്ഥാനം' എന്ന ആശയത്തിന്‌ നാം കല്‌പിക്കുന്ന അര്‍ഥത്തെയല്ല അത്‌ വെളിവാക്കുന്നത്‌. മതത്തെ പരിഷ്‌കരിക്കുകയല്ല അതില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളെ ഇല്ലാതാക്കുകയെന്നുള്ളതാണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌. ഈ ആശയം എത്രമാത്രം പ്രായോഗികമായി കേരള ചരിത്രത്തില്‍ പ്രചരിപ്പിക്കപ്പെടുകയും പരിവര്‍ത്തനങ്ങള്‍ക്ക്‌ കാരണമായിത്തീരുകയും ചെയ്‌തു എന്നുള്ള വസ്‌തുതകളെ വിശദീകരിച്ചുകൊണ്ട്‌ രചിച്ചിരിക്കുന്ന ഗ്രന്ഥമാണ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂരിന്റെ മുസ്‌ലിം നവോത്ഥാനവും ആധുനികതയും.
മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബ്‌ അറേബ്യയിലാരംഭിച്ച നവോത്ഥാന പ്രക്രിയ കേരളത്തില്‍ എങ്ങനെ പ്രയോഗിക്കപ്പെട്ടു എന്നും കേരളീയ പശ്ചാത്തലത്തില്‍ അതിന്റെ പ്രവര്‍ത്തനരീതി എങ്ങനെ വ്യത്യസ്‌തമായി എന്നും ഗ്രന്ഥകാരന്‍ പഠനവിധേയമാക്കുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഥമ പുരുഷനായി പരിഗണിക്കപ്പെടുന്ന വക്കം മൗലവിയെ അറേബ്യയിലെ ആശയങ്ങളെക്കാള്‍ കൂടുതല്‍ സ്വാധീനിച്ചത്‌ ഈജിപ്‌തിലെ ആശയങ്ങളായിരുന്നു. മാത്രമല്ല, കേരളത്തിലെ മറ്റ്‌ സമുദായങ്ങളില്‍ അലയടിച്ച നവോത്ഥാന ആശയങ്ങളും കേരളത്തിന്റെ മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രചോദന ഘടകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്‌. കേരളത്തിലെ മുസ്‌ലിംകള്‍ ഖുര്‍ആനും നബിചര്യയും അംഗീകരിക്കുന്നവരായിരുന്നു.
എന്നാല്‍ പുരോഹിതന്മാര്‍ അടിസ്ഥാന പ്രമാണങ്ങളുടെ കാര്യത്തില്‍ അവരെ തെറ്റായ ദിശയിലേക്ക്‌ നയിച്ചു എന്നതാണ്‌ വസ്‌തുത. മതത്തിന്റെ മൗലിക പ്രമാണങ്ങളെ അമിതമായി ദിവ്യവല്‍കരിച്ച്‌ സാധാരണ ജനങ്ങള്‍ക്ക്‌ അപ്രാപ്യമാക്കുകയും ദുര്‍വ്യാഖ്യാനങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുകയുമാണ്‌ പുരോഹിതന്മാര്‍ ചെയ്‌തത്‌. അവരില്‍ നിന്നും മതവിശ്വാസികളെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. മതത്തിന്റെ മേല്‍വിലാസമുള്ള ദുരിതാവസ്ഥയെ ഇല്ലാതാക്കി മതത്തെ സംശുദ്ധമാക്കുക എന്ന അര്‍ഥത്തിലാണ്‌ മുസ്‌ലിം നവോത്ഥാനം പ്രവര്‍ത്തനക്ഷമമായത്‌. ഈ സത്യത്തെ വിസ്‌മരിച്ചുകൊണ്ട്‌, മതത്തെ നവീകരിക്കുകയാണ്‌ കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം ചെയ്‌തതെന്ന ദുര്‍വ്യാഖ്യാനമാണ്‌ സമീപ കാലത്ത്‌ ഉയര്‍ന്നുവന്നത്‌. ഈ ആശയത്തെ ഖണ്ഡിച്ചുകൊണ്ടാണ്‌ ഗ്രന്ഥകാരന്‍ തന്റെ വാദമുഖങ്ങള്‍ നിരത്തുന്നത്‌.
ഈജിപ്‌തിലെ റശീദ്‌ രിദ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനത്തിന്‌ നല്‌കിയ സംഭാവനകള്‍ അദ്വിതീയമാണ്‌. അദ്ദേഹത്തിന്റെ ആശയങ്ങളിലും സമീപനരീതിയിലും ആകൃഷ്‌ടനായാണ്‌ വക്കം അബ്‌ദുല്‍ഖാദിര്‍ മൗലവി കേരളത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്‌. റശീദ്‌ രിദയുടെ അല്‍മനാര്‍ എന്ന പ്രസിദ്ധീകരണത്തോട്‌ വക്കം മൗലവിക്കുണ്ടായിരുന്ന കടപ്പാട്‌ അദ്ദേഹം ഒരു കത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ താത്വികമായ അടിത്തറ രൂപപ്പെടുത്തിയത്‌ അല്‍മനാര്‍ ആയിരുന്നുവെന്നുള്ളത്‌ വ്യക്തമാണ്‌.
നവോത്ഥാനവും സാമ്രാജ്യ വിരുദ്ധ മനോഭാവവും തമ്മിലുള്ള ബന്ധത്തെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നുണ്ട്‌ മറ്റൊരധ്യായത്തില്‍. 1921ലെ മലബാര്‍ സമരത്തോടനുബന്ധിച്ചാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷ്‌ വിരുദ്ധരായത്‌. എന്നാല്‍ ഈ സാമ്രാജ്യവിരുദ്ധതയുടെ മറവില്‍ യാഥാസ്ഥിതിക പുരോഹിതന്മാര്‍ സമുദായത്തെ പുറകോട്ട്‌ വലിക്കുന്ന പ്രവണത ശക്തിപ്പെടുത്തി. കൊളോണിയല്‍ ആധുനികത ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തെ എങ്ങനെ ബാധിച്ചുവെന്ന്‌ വിശദമായി വിശകലനം ചെയ്യുന്നുണ്ട്‌. വികാരപരമായ അഭിമുഖീകരണമല്ല സാമ്രാജ്യത്വത്തോടുള്ള സമീപനത്തില്‍ സ്വീകരിക്കേണ്ടത്‌. നേരിട്ടുള്ള ഏറ്റുമുട്ടലിനു പകരം വിവേകപൂര്‍ണമായ ചെറുത്തുനില്‌പിന്‌ തയ്യാറാകുകയാണ്‌ വേണ്ടത്‌.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിലൂടെ പ്രകടമായത്‌ ഇസ്‌ലാമിക തനിമാവാദം എന്ന ആശയമാണ്‌. ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപത്തിലേക്കും ഭാവത്തിലേക്കും എത്തിച്ചേരുകയെന്നുള്ളതാണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌. എന്നാല്‍ ഈ സമീപനത്തെ ഇസ്‌ലാമിക മതമൗലിക വാദത്തിലേക്കുള്ള തിരിച്ചുപോക്ക്‌ എന്നാണ്‌ ചിലര്‍ വിശദീകരിക്കുന്നത്‌. ഇസ്‌ലാമിനെ പൊളിറ്റിക്കല്‍ ഇസ്‌ലാം, കള്‍ച്ചറല്‍ ഇസ്‌ലാം എന്നിങ്ങനെ തരംതിരിച്ച്‌, പൊളിറ്റിക്കല്‍ ഇസ്‌ലാമില്‍ നിന്നും ഭീകരതയും തീവ്രവാദവും ഉടലെടുക്കുന്നുവെന്ന വിമര്‍ശനവും നിലവിലുണ്ട്‌. മതത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളണമെന്നാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണം.
രാഷ്‌ട്രീയവും സാമ്പത്തികവുമായ എല്ലാ പ്രശ്‌നങ്ങളോടും പ്രായോഗികമായ ഒരു സമീപനം അത്‌ നല്‌കുന്നു. മുസ്‌ലിംകള്‍ക്ക്‌ സമൂഹവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച്‌ അവരുടെ വിശ്വാസപ്രമാണങ്ങളുമായി ഒറ്റപ്പെട്ട്‌ കഴിയാന്‍ സാധിക്കുകയില്ല. വിശ്വാസവുമായി ബന്ധപ്പെടാത്ത സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്‌പുകളിലെല്ലാം മുസ്‌ലിംകള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്‌. പൊതുമണ്ഡലത്തിന്റെ നിര്‍ണായകമായ ഭാഗമായിട്ടാണ്‌ മുസ്‌ലിംകള്‍ നിലനില്‌ക്കേണ്ടത്‌.
ഈ പുസ്‌തകത്തിലെ ഏറ്റവുംശ്രദ്ധേയമായ ഒരധ്യായമാണ്‌ `മുസ്‌ലിം നവോത്ഥാനവും സ്‌ത്രീ ശാക്തീകരണവും'. നവോത്ഥാന കാലഘട്ടത്തിനു മുമ്പ്‌ കേരളത്തിലെ സ്‌ത്രീകളുടെ ജീവിതം തികച്ചും പരിതാപകരമായിരുന്നു. സ്‌ത്രീകള്‍ക്ക്‌ മാറ്‌ മറയ്‌ക്കാനും വിദ്യാഭ്യാസം നേടാനും തൊഴില്‍ ചെയ്യാനും വേണ്ടിയുള്ള മുറവിളികള്‍ വിവിധ സമുദായങ്ങളിലെ പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ത്തിയിരുന്നു. കേരളത്തിലെ മുസ്‌ലിം സ്‌ത്രീകള്‍ മതവിദ്യാഭ്യാസത്തിനപ്പുറം പൊതു വിദ്യാഭ്യാസത്തില്‍ നിന്നും പൂര്‍ണമായി അവ ഒഴിവാക്കപ്പെട്ടിരുന്നു. മക്തി തങ്ങള്‍, വക്കം മൗലവി, കെ എം മൗലവി, കെഎം സീതിസാഹിബ്‌, മൊയ്‌തു മൗലവി തുടങ്ങിയവര്‍ സ്‌ത്രീവിദ്യാഭ്യാസത്തെക്കുറിച്ച്‌ സമൂഹത്തെ ബോധവല്‍കരിക്കുകയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും അത്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. വക്കം മൗലവിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സ്‌ത്രീശാക്തീകരണം പ്രധാന ലക്ഷ്യമായി സ്വീകരിച്ചിരുന്നു. തിരുവിതാകൂറിലെ തിരുവല്ലയില്‍ 1938ല്‍ എം ഹലീമാബീവിയുടെ പത്രാധിപത്യത്തില്‍ മുസ്‌ലിം വനിതയെന്ന പ്രസിദ്ധീകരണമാരംഭിക്കുകയുണ്ടായി.
വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ന്ന നേട്ടങ്ങളുണ്ടാക്കാന്‍ അവസരം ലഭിച്ച സവര്‍ണ ജാതിക്കാര്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും പോലും ചിന്തിക്കാന്‍ കഴിയാത്ത ഒരു നേട്ടമാണ്‌ ഇവിടെ പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരു മുസ്‌ലിംസ്‌ത്രീ കൈവരിച്ചത്‌. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു സാന്നിധ്യമാണ്‌ അത്‌. മുസ്‌ലിം വനിതയെന്ന മാസികയുടെ പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമാബീവി തന്നെയായിരുന്നു. ഭാരത ചന്ദ്രിക എന്ന ഒരു വാരിക അവര്‍ പ്രസിദ്ധീകരിക്കുകയും അതില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ സബ്‌ എഡിറ്ററായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അവരുടെ മറ്റൊരു പ്രസിദ്ധീകരണമാണ്‌ 1972ല്‍ പുറത്തിറങ്ങിയ ആധുനിക വനിത. അന്‍സാരി മാസികയില്‍ അവര്‍ പ്രസിദ്ധീകരിച്ച `സ്‌ത്രീകളെ സമുദ്ധരിക്കാതെ സമുദായം പുരോഗമിക്കുകയില്ല'യെന്ന ലേഖനം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരകമായി. ഹലീമാബീവിയുടെ അത്രയും പ്രശസ്‌തരല്ലെങ്കിലും മറ്റു ചില മുസ്‌ലിം സ്‌ത്രീകളും നവോത്ഥാന കാലഘട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്‌. തലശ്ശേരിയിലെ ആഇശബീവി, ആഇശ മായിന്‍ തുടങ്ങിയവര്‍ ഇക്കൂട്ടരില്‍ പെടുന്നു.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പത്രസാഹിത്യ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഇന്ധനമായിരുന്നു. പ്രസിദ്ധീകരണങ്ങളിലൂടെ സമുദായത്തെ സമുദ്ധരിക്കാനാണ്‌ നവോത്ഥാന നായകന്മാര്‍ ശ്രമിച്ചത്‌. വക്കം മൗലവി, മക്തി തങ്ങള്‍, കെ എം മൗലവി എന്നിവരെല്ലാം ഈ മാര്‍ഗം അവലംബിച്ചവരാണ്‌.
നവോത്ഥാന പ്രവര്‍ത്തനത്തിന്‌ ഊര്‍ജം പകരാന്‍ വേണ്ടി നിരവധി സംഘടനകള്‍ തിരുവിതാംകൂറിലും മലബാറിലും രൂപീകരിക്കപ്പെട്ടു. മുസ്‌ലിം ഐക്യസംഘം കൊടുങ്ങല്ലൂരിലാണ്‌ ആദ്യം ആരംഭിച്ചതെങ്കിലും അതിന്റെ പ്രതികരണം കേരളത്തിലെ മുസ്‌ലിം സമുദായത്തെ പൊതുവായി ബാധിക്കുകയുണ്ടായി. മലബാറിലെ വിവിധ ഭാഗങ്ങളിലും തിരുവിതാംകൂറില്‍ കൊല്ലം, ചിറയിന്‍കീഴ്‌, ഇടവ, വക്കം എന്നീ പ്രദേശങ്ങളിലും മുസ്‌ലിം സംഘടനകള്‍ ശക്തമായി പ്രവര്‍ത്തിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയുമുണ്ടായി.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന വഴികളിലൂടെ സഞ്ചരിച്ചതിനു ശേഷം ഭാവിയില്‍ ഏതു വഴിയിലൂടെയാണ്‌ യാത്ര തുടരേണ്ടത്‌ എന്ന ഉള്‍ക്കാഴ്‌ചയും ഗ്രന്ഥകാരന്‍ അവസാനത്തെ അധ്യായത്തില്‍ നല്‌കാന്‍ ശ്രമിക്കുന്നു. ഇന്ന്‌ മുസ്‌ലിം സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്ന സവിശേഷമായ സാമൂഹിക പരിവര്‍ത്തന പ്രക്രിയയില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെപ്പറ്റി അദ്ദേഹം ഓര്‍മിപ്പിക്കുന്നു. വിശ്വാസ പ്രമാണങ്ങള്‍ മുറുകെ പിടിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ യാഥാര്‍ഥ്യബോധത്തോടു കൂടി സമീപിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ശാസ്‌ത്ര സാങ്കേതിക മേഖലയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ മുസ്‌ലിംകള്‍ ഒരു കാലത്തും തുനിഞ്ഞിട്ടില്ല. അതോടൊപ്പം തന്നെ നവോത്ഥാനത്തിന്റെ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ അതുകൊണ്ടുദ്ദേശിക്കുന്ന യഥാര്‍ഥ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. മലബാറില്‍ ഇന്നും മുസ്‌ലിം ജനവിഭാഗങ്ങളുടെയിടയില്‍ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ നിലനില്‌ക്കുന്നുണ്ട്‌. സ്‌ത്രീവിദ്യാഭ്യാസം കാലഘട്ടത്തിന്‌ അനുയോജ്യമായ രീതിയില്‍ വ്യാപകമായിട്ടില്ല. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യം, ഉമ്മത്തിന്റെ ശാക്തീകരണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ കാര്യങ്ങളിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിശ്വാസപമായ കാര്യങ്ങളില്‍ ഇന്നും അനാചാരങ്ങളും ദുരാചാരങ്ങളും കൊടികുത്തി വാഴുന്ന പ്രദേശങ്ങളും നമ്മുടെ നാട്ടിലുണ്ട്‌. നാം ജീവിക്കുന്ന ബഹുസ്വര സമൂഹത്തില്‍ അതിന്നനുസരിച്ചുള്ള ജീവിതരീതികള്‍ ആവിഷ്‌കരിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസപ്രമാണങ്ങളില്‍ വെള്ളംചേര്‍ക്കുന്ന സമീപനത്തിനെതിരെ ജാഗരൂകരാകേണ്ടതുണ്ട്‌. വിശ്വാസ മലിനീകരണം അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള പുരോഗതിയല്ല നമുക്കാവശ്യം. സമൂഹത്തില്‍ ഹൈടെക്‌ വ്യതിയാനങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അവയോടനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളും പ്രവര്‍ത്തനശൈലിയും കടന്നുകൂടുന്നത്‌ സ്വാഭാവികമാണ്‌. മദ്യവും മയക്കുമരുന്നും വസ്‌ത്രവിരോധവും മറ്റും യുവതലമുറയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളാണ്‌. ആധുനിക പുരോഗതിയുടെ സല്‍ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ അവയുടെ അപകടകരങ്ങളായ സ്വാധീനത്തില്‍ നിന്നുമുള്ള മോചനവും അനിവാര്യമാണ്‌.
ലോകത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തെ വിശകലനം ചെയ്‌തുകൊണ്ട്‌ ആധുനിക കാലഘട്ടത്തില്‍ അത്‌ എങ്ങനെ വിലയിരുത്തണമെന്ന്‌ സമര്‍ഥിക്കുന്നതില്‍ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഈ ഗ്രന്ഥരചനയിലൂടെ വിജയിച്ചിട്ടുണ്ട്‌. ഈ ആശയമാണ്‌ ഈ ഗ്രന്ഥത്തിന്റെ മൗലിക സന്ദേശമായി പരിഗണിക്കേണ്ടത്‌

Thursday, November 11, 2010

അദ്രമാനും അന്‍വറും:മുസ്ലിം പ്രതിനിധാനം വയലാര്‍ മുതല്‍ അമല്‍ നീരദ് വരെ



``വളര്‍ന്ന വെള്ളിക്കൊമ്പന്‍-
മീശകള്‍ കവിളിന്മേല്‍
വകഞ്ഞി-ട്ടതിലൊക്കെ
മുറുക്കാന്‍ പതയുമായ്‌,
മുഖത്തു മസൂരിക്കു-
ത്തുഗ്രമാം വൈരൂപ്യത്തിന്‍
മുഴുപ്പെത്തിയതാണോ
മാംസവില്‌പനക്കാരന്‍?''


`ഭീകര'നായ ഒരു അറവുകാരന്റെ മുഖവൈരൂപ്യം ഇതിലപ്പുറം കൃത്യതയോടെ ആര്‍ക്കും
വരയ്‌ക്കാന്‍ കഴിയില്ല. മലയാളത്തിന്റെ പാട്ടുകാരന്‍, വയലാര്‍ രാമവര്‍മ
1953 ല്‍ എഴുതിയ ആയിഷ എന്ന കാവ്യത്തില്‍ നിന്നുള്ളതാണ്‌ ഈ വരികള്‍.
വയലാര്‍ ഒരിക്കലും ഒരു മതവര്‍ഗീയവാദിയോ പക്ഷപാതിയോ ആയിരുന്നെന്ന്‌
മലയാളികളാരും പറയില്ല. ഉയര്‍ന്ന മാനവികതയായിരുന്നല്ലോ അദ്ദേഹത്തിന്റെ
മതം. എന്നാല്‍ ആയിഷ എന്ന അദ്ദേഹത്തിന്റെ കാവ്യശില്‌പം നാമിന്ന്‌
വായിക്കുമ്പോള്‍ അമ്പരന്നു പോകും. അദ്ദേഹം തന്നെ ഈ കൃതിയെ
പരിചയപ്പെടുത്തുന്നത്‌


``വേദന വിങ്ങും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണീ കഥ'' 
എന്നാണ്‌. മുകളില്‍ ഉദ്ധരിച്ച വരികളില്‍ വര്‍ണിക്കുന്ന ഇറച്ചിവെട്ടുകാരനായ അദ്രമാന്‍  

തന്റെ പൊന്നോമന മകളെ ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ളപ്പോള്‍, ആറു ഭാര്യമാരെ നിക്കാഹു ചെയ്‌ത്‌ മൊഴി
ചൊല്ലിയ വൃദ്ധന്‌ നിര്‍ബന്ധിച്ച്‌ കെട്ടിച്ചു കൊടുക്കുന്നതാണ്‌
`ആയിഷ'യുടെ ഇതിവൃത്തം.  

മലബാര്‍ കലാപത്തിന്റെ ശേഷം മലയാള സാഹിത്യത്തില്‍

കടന്നുവരുന്ന മുസ്‌ലിം പ്രതിനിധാനം വയലാറും അങ്ങനെ തന്നെ
അവതരിപ്പിക്കുകയാണ്‌ ഇവിടെയും. ഇറച്ചിവെട്ട്‌ (ക്രൂരത, ഭീകരത), ശൈശവ
വിവാഹം, തോന്നിയപോലെ പെണ്ണുകെട്ട്‌, സ്‌ത്രീവിരുദ്ധത... ഇത്തരം
ചേരുവകളില്ലാതെ ഒരു `മുസ്‌ലിം കഥ' പണ്ടു മുതല്‍ തന്നെ അസാധ്യമായിരുന്നു!
പഴയ കാല മലയാള നാടകങ്ങളും ചലചിത്രങ്ങളും മിക്കവാറും മുസ്‌ലിമിനെ
അടയാളപ്പെടുത്തിയത്‌ ഇതേ മാതൃകയിലാണ്‌.


വയലാര്‍ ചിത്രീകരിച്ച അദ്രമാനെ ഇന്നത്തെ കാലത്ത്‌ എങ്ങനെയാണ്‌
വരയ്‌ക്കേണ്ടത്‌? അധികം മാറ്റമൊന്നും വേണ്ട. തുള വീണ കഞ്ഞിപ്രാക്കും
അരപ്പട്ടയും മുഖത്തെ മസൂരിക്കലയും മുറുക്കാന്‍ പതയും മാറ്റി, പകരം
തലയില്‍ ഒരു കഫിയ്യ അണിയിക്കണം. താടി നിര്‍ബന്ധം. പ്രായം മുപ്പതില്‍
കൂടാന്‍ പാടില്ല. പൈജാമ ഇടുവിക്കണം. ഇത്രയുമായാല്‍ പുതിയ കാല മുസ്‌ലിം
പ്രതിനിധാനമായി. പേര്‌ അദ്രമാന്‍ മാറ്റി `അന്‍വര്‍' എന്നുകൂടിയാക്കിയാല്‍
ഭേഷായി!


അമല്‍ നീരജ്‌ സംവിധാനം ചെയ്‌ത `അന്‍വര്‍' എന്ന മലയാള സിനിമ ഇപ്പോള്‍ ഏറെ
വിവാദമായിരിക്കുന്നു. സത്യത്തില്‍ ആയിഷയുടെ അനുസ്യൂതി തന്നയെല്ലേ
`അന്‍വറും'? ഇറച്ചി വെട്ടുകാരനെ അധോലോക നായകനും മാഫിയാ തലവനുമാക്കി
`പരിഷ്‌കരിച്ച' അമല്‍ നീരദിനോട്‌ നമുക്ക്‌ നന്ദി പറയാം! ഭീകരവാദം, അധോലോക
വ്യാപാരം, സ്‌ത്രീവിരുദ്ധത, ഹിംസ, രാജ്യദ്രോഹം മുതലായ പ്രവണതകള്‍ ഒരു
മുസ്‌ലിം പ്രതിനിധാനത്തിന്റെ ജനിതക `ഗുണ'മാണെന്ന്‌ ആവര്‍ത്തിക്കുകയാണ്‌
നീരദും.


പാശ്ചാത്യ അധനിവേശ ശക്തികള്‍ പ്രചരിപ്പിച്ച, കുരിശുയുദ്ധപ്രഭുക്കളും
ഓറിയന്റലിസ്റ്റുകളും നിറം തേച്ച മുസ്‌ലിം വിരുദ്ധ പൊതുബോധം ഇന്നും
ഏറ്റവും മാരകമായി തന്നെ ലോകത്തു പടരുകയാണ്‌. അതിന്റെ ഭൂമികയില്‍
നിന്നാണ്‌ `അന്‍വറും' പിറക്കുന്നത്‌. സത്‌പംബര്‍ 11 നു ശേഷം ഹോളിവുഡ്‌
സിനിമകളിലും ബോംബെ കലാപത്തിനു ശേഷം ബോളിവുഡിലും പകര്‍ന്നാടിയ നിരവധി
ചലച്ചിത്രങ്ങള്‍ `ഇസ്‌ലാമിക ഭീകരത' ആവിഷ്‌കരിച്ചത്‌ ക്യാമറയുടെ കൃത്യമായ
ഒരു വ്യാകരണത്തിലൂടെയാണ്‌. `ട്രെയിറ്റര്‍' എന്ന ഹോളിവുഡ്‌ സിനിമ (2008),
ആയുധക്കച്ചവടത്തിന്റെയും ഭീകര കൃത്യങ്ങളുടെയും മൊത്തച്ചുമതല
മുസ്‌ലിംകളില്‍ കെട്ടിവെച്ച്‌ കുപ്രസിദ്ധി ആര്‍ജിച്ചിരുന്നു.
അറബി ഭാഷയും ഇസ്‌ലാമിക ബിംബങ്ങളും ഖുര്‍ആന്‍ വചനങ്ങളുമൊക്കെ സമര്‍ഥമായി
ഉപയോഗിച്ച്‌ `ഇസ്‌ലാമിക ഭീകരത'യുടെ ഭയാനകത പെരുപ്പിക്കുകയാണ്‌ അത്‌
ചെയ്‌തത്‌. അമല്‍ നീരദ്‌, `ട്രെയിറ്റര്‍' സീനോടു സീന്‍
കോപ്പിയടിച്ചാണത്രെ `അന്‍വര്‍' നിര്‍മിച്ചിരിക്കുന്നത്‌. ശിരോവസ്‌ത്രം
ചുറ്റിയ, പൈജാമ ധരിച്ച താടിക്കാരന്‍ ചെറുപ്പക്കാരന്റെ ചിത്രം ആലേഖനം
ചെയ്‌ത `അന്‍വറിന്റെ' പോസ്റ്ററുകള്‍ ഓരോ നിമഷവും ഓര്‍മിപ്പിക്കുന്നത്‌
`ഇസ്‌ലാംഭീകരത'യെ അല്ലെങ്കില്‍ മറ്റെന്താണ്‌?

Thursday, October 28, 2010

മഗാന്‍ ദേശത്തിന്റെ മണം





കവിത

സമകാലിക ഒമാനി കവിതകള്

എഡിറ്റര്‍: ഹിലാല്അല്ഹജ്രി
വിവ: വി കബീര്

പേജ്‌: 76 വില: 125
ഡി സി ബുക്സ്‌, കോട്ടയം



അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ മലയാളക്കരയുമായി നാഭീനാള ബന്ധമുള്ള രാജ്യമാണ്‌
ഒമാന്‍. മലബാറില്‍ ഇസ്‌ലാം പ്രചരിക്കുന്നതിനു കാരണമായി എന്നു
പറയപ്പെടുന്ന ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചു മക്കയില്‍ നിന്ന്‌
വരുന്ന വഴിയില്‍ ഇപ്പോഴത്തെ ഒമാനിലെ സലാലയില്‍ വെച്ചു മരണപ്പെട്ടു എന്ന
ഐതിഹ്യം പ്രബലമാണ്‌. സലാലയില്‍ ചേരമാന്‍ പെരുമാളിന്റേത്‌ എന്ന്‌
കരുതപ്പെടുന്ന ഒരു ഖബറിടം ഇപ്പോഴുമുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ
ഖബറിടം, ഒമാനികള്‍ക്ക്‌ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ കൂടി
ഓര്‍മപ്പെടുത്തലാണ്‌.

അറബി ഭാഷയിലെ ആദ്യത്തെ സാഹിത്യരൂപം മറ്റു ഭാഷകളിലെന്നപോലെ
കവിതയായിരുന്നു. ഗോത്ര ജീവിതത്തിന്റെ ഭാവവര്‍ണങ്ങള്‍ പ്രാക്തന അറബ്‌
കാവ്യങ്ങളായി പിറന്നു. മരുപ്പച്ചകള്‍ തേടി മരുഭൂമിയില്‍ അലഞ്ഞ ബദുക്കള്‍,
ഒട്ടകത്തിന്റെ ചുവടുകള്‍ക്കൊപ്പിച്ച്‌ താളപ്പെടുത്തിയ ശബ്‌ദ വിന്യാസമാണ്‌
അറബിക്കവിതകളുടെ വൃത്തമായി രൂപാന്തരപ്പെട്ടതെന്ന്‌ അറേബ്യന്‍
സാഹിത്യചരിത്രകാരന്മാര്‍ പറയുന്നു. പ്രവാചകനു മുമ്പുതന്നെ അറേബ്യയില്‍
കവിത ശക്തമായ ഒരു വിനിമയ മാധ്യമമായിരുന്നു. ജാഹിലിയ്യ കവിതകള്‍
എന്നറിയപ്പെടുന്ന പ്രവാചക പൂര്‍വകാലത്തെ അറബിക്കവിതകളില്‍ തന്നെ മലബാറിലെ സുഗന്ധ വ്യഞ്‌ജനങ്ങളെക്കുറിച്ച്‌ സൂചനയുണ്ട്‌. അറേബ്യയും മലബാറും
തമ്മിലുള്ള സാംസ്‌കാരിക സമ്പര്‍ക്കത്തിന്റെ ആദിമ അടയാളങ്ങളാണവ. അറബ്‌
സാംസ്‌കാരിക ജീവിതവുമായി അതി പ്രാചീന ബന്ധമുള്ള മലയാളികള്‍,
പെട്രോഡോളറിന്റെ കണ്ടുപിടുത്തത്തിനു ശേഷം വ്യാപകമായി അങ്ങോട്ട്‌
ചേക്കേറുകയും ആ പ്രാചീനബന്ധം ദൃഢപ്പെടുത്തുകയും ചെയ്‌തു. ഇംഗ്ലിഷ്‌
കഴിഞ്ഞാല്‍ കൂടുതല്‍ മലയാളികള്‍ക്ക്‌ വശമുള്ള ഒരു ലോകഭാഷ അറബിയായത്‌ ആ
ബന്ധങ്ങളില്‍നിന്നാണ്‌. ഇത്തരത്തില്‍ സാംസ്‌കാരികമായി മലയാളികള്‍
അറബികളുമായി വേരു കോര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും, മലയാള സാഹിത്യമേഖല
അത്‌ ഇന്നും വേണ്ടവിധം പ്രതിഫലിപ്പിച്ചിട്ടില്ലെന്നത്‌, ഒരു
വസ്‌തുതയാണ്‌. ഖലീല്‍ ജിബ്രാന്റെയും മഹ്‌മൂദ്‌ ദര്‍വേശിന്റെയും മറ്റും
ചില രചനകള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത്‌
വിസ്‌മരിക്കുന്നില്ല. അതുപക്ഷെ, മൂലഭാഷയില്‍ നിന്നായിരുന്നില്ല;
ഇംഗ്ലിഷില്‍ നിന്നുള്ള പരിഭാഷയായിരുന്നു. അപവാദമായിപ്പറയുന്നത്‌ ഡോ.
ഷിഹാബ്‌ ഘാനിമിന്റെ `ആയിരത്തൊന്ന്‌ വാതിലുകള്‍ക്കു പിറകില്‍' എന്ന
സമാഹാരം മലയാളത്തില്‍ വന്നതുമാത്രമാണ്‌.

ഒമാനിലെ പ്രമുഖ കവിയായ ഹിലാല്‍ അല്‍ ഹജ്‌രി എഡിറ്റുചെയ്‌ത `സമകാലിക ഒമാനി കവിതകള്‍' വി എ കബീര്‍ പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ്‌
പ്രസിദ്ധീകരിച്ചത്‌ ഈ ഗണത്തിലെ പ്രശംസനീയമായ ഒരു കാല്‍വെപ്പാണ്‌.
പുസ്‌തകത്തിന്റെ ആമുഖമായി, പരിഭാഷകന്റെ ദീര്‍ഘമായ ഒരു പഠനം
ചേര്‍ത്തിരിക്കുന്നു. ഒമാനി കവിതകളിലേക്കുള്ള ഒരു പ്രവേശിക മാത്രമല്ല,
അറബ്‌ കാവ്യലോകത്തിലേക്കു തന്നെയുള്ള ഒരു വാതായനമാണ്‌ ഈ പഠനം. പ്രാക്തന
അറേബ്യയില്‍ കവിയുടെയും കവിതയുടെയും സ്ഥാനം, പ്രവാചകന്റെ വരവോടെ
അറബിക്കവിതയുടെ ലാവണ്യത്തിലും ദര്‍ശനത്തിലും സംഭവിച്ച മാറ്റങ്ങള്‍,
ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഭൂപടം ബാഗ്‌ദാദിലേക്കും ഡമാസ്‌കസിലേക്കും
ആന്തലൂഷ്യയിലേക്കുമൊക്കെ വികസിച്ചശേഷം കാല്‍പ്പനികതയിലുണ്ടായ നവ
പരീക്ഷണങ്ങള്‍, കൊളോണിയലിസത്തിനുശേഷം ആധുനികതാ പ്രസ്ഥാനത്തിന്റെ
സ്വാധീനഫലമായി അറബ്‌ ഭാവുകത്വത്തില്‍ വന്നുചേര്‍ന്ന പരിണാമങ്ങള്‍
തുടങ്ങി, അറബിക്കവിതയുടെ ചരിത്രം സമഗ്രമായി സ്‌പര്‍ശിക്കുന്ന ആമുഖം
സാഹിത്യവിദ്യാര്‍ഥികള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഒമാന്‍ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും രാഷ്‌ട്രീയവും
സാംസ്‌കാരികവുമായ ചില വ്യതിരിക്തതകള്‍ സൂക്ഷിക്കുമ്പോഴും അറബിഭാഷയുടെ
സമ്പന്നമായ പൈതൃകം അവരും പങ്കിടുന്നു. ആദിമ അറബിക്കവിതകളുടെ ഗോത്രവീര്യം
ഒമാനിക്കവിതകളും കൈവിടുന്നില്ല. അറേബ്യന്‍ നാടോടി ജീവിതത്തിന്റെ
ഉര്‍വ്വരതയും ഊഷ്‌മളതയും ഒമാന്‍ കവിതകള്‍ ഏറ്റുവാങ്ങുന്നുണ്ട്‌.
ക്രിസ്‌തുവിന്‌ 2300 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മഗാന്‍ എന്നൊരു
രാജ്യമുണ്ടായിരുന്നതായി ബാബിലോണിയന്‍ പുരാവൃത്തങ്ങളിലുണ്ട്‌. ആ മഹാനാണ്‌
ഇന്നത്തെ ഒമാന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഒമാന്‍ കാവ്യബിംബങ്ങളില്‍
മഗാന്റെ നഷ്‌ടസ്‌മൃതികള്‍ പറ്റിപ്പിടിച്ചിട്ടുള്ളതായി കാണാം. ഈ
സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള നാസിര്‍ അല്‍ ബദരിയുടെ കവിതയില്‍ `മഗാന്‍
ദേശം/പുരാതനമായ അപഹൃതനാമം/വീണ്ടെടുത്തോ നമ്മുടെ കാല്‍പ്പാടുകള്‍?/
കടല്‍പാവകളെപ്പോലെ സമുദ്രയാനം പുനരാരംഭിക്കുമോ?' എന്ന്‌
ചോദിക്കുന്നുണ്ട്‌.

അബീസീനിയയും റുബ്‌ഉല്‍ഖാലിയും പ്രവാചക വഴികളും കാരക്കത്തോട്ടങ്ങളും
കഴുകനും കടലും ഒട്ടകവവും അതിരില്ലാത്ത മരുഭൂമിയുമെല്ലാം ചേര്‍ന്നു
സൃഷ്‌ടിക്കുന്ന സ്ഥലജല വിഭ്രമമാണ്‌ ഒമാനി കവിത എന്ന്‌ ഈ സമാഹാരം പറഞ്ഞു
തരുന്നു. `ജിന്നു ബാധിച്ച കോഴിയെ, പോലെ നിന്റെ കണ്‍മുമ്പില്‍/
നൃത്തമാടുന്ന വാക്കുകള്‍' എന്ന്‌ സൈഫ്‌ അല്‍ അറബി വര്‍ണിക്കുന്നത്‌
അതാണ്‌. എന്റെ ചുണ്ടില്‍/ ഇപ്പോഴും തുണ്ടുകള്‍ അവശേഷിക്കുന്ന ആ
വാക്കുകള്‍ ഏതായിരുന്നു.?/ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു? ആ ദൃശ്യത്തിന്റെ
വിശദാംശങ്ങള്‍; സ്‌ത്രീകളായിരുന്നില്ല അവര്‍/ ഞാന്‍ പ്രണയഗീതം
ആലപിച്ചിട്ടുമില്ല/ ഖയ്യാമിന്റെ ചതുഷ്‌പദികളില്‍ തുപ്പുക മാത്രമായിരുന്നു
ഞാന്‍(തലവേദന -ഹിലാല്‍ അല്‍ ഹജ്‌രി) 
`ബാബിലോണിയക്ക്‌ തെരുവുകളെ രക്തമൂട്ടുന്ന ഒരു മിന്നൊളിയുണ്ട്‌/മേഘഗര്‍ജനത്തില്‍ നിന്നു വെള്ളത്തെ നീക്കം ചെയ്യുന്നു കവിത'(പ്രവചനം).ബദ്‌രിയ്യ അല്‍ വഹ്‌ബിയിലും മഗാന്‍ പൈതൃകത്തിന്റെ തിരുശേഷിപ്പുകള്‍ കത്തുന്നുണ്ട്‌.

ഒരു ഡസന്‍ കവികളുടെ ഇരുപത്തഞ്ചു കവിതകളാണ്‌ ഈ സമാഹാരത്തില്‍. കവിതകള്‍ എല്ലാം മികച്ചതാണെന്ന്‌ വിധിയെഴുതുന്നത്‌ അമിതോക്തിയാകും. എന്നാല്‍,
കവിതാസ്വാദകരെ ആഹ്ലാദിപ്പിക്കുന്ന ചില കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌.
അറബി വാക്കുകളുടെ ആത്മാവില്‍ നിന്നുതന്നെ വാക്കുകള്‍ പറിച്ചെടുത്താണ്‌ ഈ
കവിതകള്‍ മലയാളത്തിലേക്കു പറിച്ചുനട്ടതെന്ന്‌ ന്യായമായും
വിശേഷിപ്പിക്കാം. `സമകാലിക ഒമാനി കവിതകള്‍ക്ക്‌' അനുബന്ധമായി ഷാജഹാന്‍
മാടമ്പാട്ട്‌, കവി സാഹിര്‍ അല്‍ ഗാഫ്‌രിയുമായി സംവദിച്ചു തയ്യാറാക്കിയ
പഠനം ചേര്‍ത്തത്‌ ഉചിതമായിരിക്കുന്നു. ആധുനിക, പാശ്ചാത്യ സാഹിത്യ
സമീപനങ്ങളും അറേബ്യന്‍ പാരമ്പര്യങ്ങളും ഇഴചേരുന്ന ഒരു നവഭാവുകത്വം ഒമാന്‍
കവിതകള്‍ക്ക്‌ പുതുജീവന്‍ നല്‌കുന്നുണ്ട്‌. ഒരു ഒമാന്‍ കവി എന്ന നിലയില്‍
ഗാഫ്‌രിയുടെ അനുഭവലോകത്തിലേക്ക്‌ വായനക്കാരനെയും കൂട്ടി നടക്കുകയാണ്‌
ഷാജഹാന്‍. കവിതാസ്വാദനത്തോടൊപ്പം, സമകാലിക ഒമാനി കവിതകളുടെ വിമര്‍ശനം കൂടിയാണ്‌ ഈ കാവ്യസമാഹാരമെന്ന്‌ പറയാം.

Tuesday, June 15, 2010

സ്വദേശാഭിമാനി വക്കം മൌലവി


പ്രഭാത്‌ ബുക്ക്‌ ഹൌസ് വക്കം മൌലവിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ ഈ മഹാമാനീഷിയെ കേരളം ഇനിയും പരിചയപ്പെട്ടിട്ടില്ല.സ്വദേശാഭിമാനി എന്ന് കേട്ടാല്‍ നാം രാമകൃഷ്ണപ്പിള്ള എന്നാണു പൂരിപ്പിക്കുക.വക്കം മൌലവി  ആ പത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നില്ല.വക്കം മൌലവിയുടെ പിന്മുറക്കാര്‍ പോലും കേരളത്തിന്‌ അദ്ധേഹത്തെ വേണ്ട വിധം അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടില്ലെന്നതും ഒരു സത്യം മാത്രമാണ്.വക്കം മൌലവി ഒരു നവോദ്ധാന നായകന്‍ ആണോ,അദ്ദേഹം കൊളോണിയല്‍ ആധുനികതയുടെ പ്രചാരകന്‍ ആയിരുന്നോ,അദ്ധേഹത്തിന്റെ നവോദ്ധാനം ഇസ്ലാമികമായിരുന്നോ...എന്ന് തുടങ്ങിയുള്ള ചര്‍ച്ചകളും ഒരുഭാഗത്ത്‌ നടക്കുന്നുണ്ട്.അതിനിടെ,ഇതാ മാര്‍ക്സിസ്റ്റ്‌ പ്രസിദ്ധീകരണ ശാലയായ ''പ്രഭാത്‌''ബുക്സ് വക്കം മൌലവിയെ കേരളത്തിന്‌  മുന്നില്‍ വീണ്ടും അവതരിപ്പിക്കുന്നു.പുസ്തകത്തിന്റെ ശീര്‍ഷകമാണ് ഏറ്റവും ശ്രദ്ധേയം:സ്വദേശാഭിമാനി വക്കം മൌലവി! രചന,ടി ജമാല്‍ മുഹമ്മദ്‌. 



Monday, June 14, 2010

നവാല്‍ സാദാവിയുടെ യാത്രാനുഭവ കൃതിയില്‍ നിന്ന്

ഈജിപ്ത്യന്‍ എഴുത്തുകാരികളില്‍ ഏറ്റവും പ്രമുഖയായ നവാല്‍ സാദാവിയുടെ യാത്രാനുഭവ കൃതിയില്‍ നിന്ന് ഇന്ത്യയെ പരാമര്‍ശിക്കുന്ന അദ്ധ്യായം പച്ചക്കുതിരയുടെ ജൂണ്‍ ലക്കത്തില്‍ വി എ കബീര്‍ പരിഭാഷപ്പെടുതിയിരിക്കുന്നു.ഇന്ത്യയിലേക്കുള്ള അവരുടെ യാത്രകള്‍ ഒരിക്കലും ഒറ്റപ്പെട്ട അനുഭവം ഉണ്ടാക്കിയിട്ടില്ലെന്നും ഏതെങ്കിലും എജിപ്ത്യന്‍ നഗരത്തില്‍ സഞ്ചരിക്കുന്ന ആത്മവിശ്വസതോടെയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ സഞ്ചരിച്ചതെന്നും സദാവി പറയുന്നു.ഇന്ത്യന്‍ എഴുത്തുകാരികളായ കമല സുരയ്യ,അമൃത പ്രീതം തുടങ്ങിയവരുടെ ചില കൃതികളിലൂടെ ഒരു മിന്നലാട്ടവും നടത്തുന്നുണ്ട് ഈ അധ്യായത്തില്‍.

Monday, June 7, 2010



കഥ തുടരുന്നു


സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത "കഥ തുടരുന്നു"എന്ന പുതിയ സിനിമയെക്കുറിച്ച് ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരികയില്‍ ഒരു റിവ്യൂ എഴുതിയിട്ടുണ്ട്-2010 ജൂണ്‍ 6 ന്‍റെ ലക്കത്തില്‍.

ഇസ്ലാമോഫോബിയയുടെ ഒരു ബീജം ഈ സിനിമയില്‍ ശക്തമായി പ്രവര്തിക്കുന്നുന്ടെന്നാണ് ലേഖകന്‍ വാദിക്കുന്നത്.സിനിമയുടെ കഥയും നിര്‍മാണ രീതിയും കാമറയുടെ ചലനങ്ങള്‍ പോലും ഇസ്ലാംഭീതി നിര്‍മിക്കാന്‍ ബോധപൂര്‍വം ഉദ്ദേശിച്ചാണെന്ന് അദ്ദേഹം പറയുന്നു.സത്യന്‍ അന്തിക്കാടിനെ പോലെ ഒരു മുതിര്‍ന്ന സംവിധായകന്‍ ഇതുപോലുള്ള  ചീപ് പോപുലാരിടി ഏര്‍പ്പാട് ചെയ്യുമെന്ന് കരുതാനും തോന്നുന്നില്ല.നിങ്ങള്‍ എന്ത് പറയുന്നു?




ജി പി രാമചന്ദ്രന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കുക