Thursday, November 11, 2010

അദ്രമാനും അന്‍വറും:മുസ്ലിം പ്രതിനിധാനം വയലാര്‍ മുതല്‍ അമല്‍ നീരദ് വരെ



``വളര്‍ന്ന വെള്ളിക്കൊമ്പന്‍-
മീശകള്‍ കവിളിന്മേല്‍
വകഞ്ഞി-ട്ടതിലൊക്കെ
മുറുക്കാന്‍ പതയുമായ്‌,
മുഖത്തു മസൂരിക്കു-
ത്തുഗ്രമാം വൈരൂപ്യത്തിന്‍
മുഴുപ്പെത്തിയതാണോ
മാംസവില്‌പനക്കാരന്‍?''


`ഭീകര'നായ ഒരു അറവുകാരന്റെ മുഖവൈരൂപ്യം ഇതിലപ്പുറം കൃത്യതയോടെ ആര്‍ക്കും
വരയ്‌ക്കാന്‍ കഴിയില്ല. മലയാളത്തിന്റെ പാട്ടുകാരന്‍, വയലാര്‍ രാമവര്‍മ
1953 ല്‍ എഴുതിയ ആയിഷ എന്ന കാവ്യത്തില്‍ നിന്നുള്ളതാണ്‌ ഈ വരികള്‍.
വയലാര്‍ ഒരിക്കലും ഒരു മതവര്‍ഗീയവാദിയോ പക്ഷപാതിയോ ആയിരുന്നെന്ന്‌
മലയാളികളാരും പറയില്ല. ഉയര്‍ന്ന മാനവികതയായിരുന്നല്ലോ അദ്ദേഹത്തിന്റെ
മതം. എന്നാല്‍ ആയിഷ എന്ന അദ്ദേഹത്തിന്റെ കാവ്യശില്‌പം നാമിന്ന്‌
വായിക്കുമ്പോള്‍ അമ്പരന്നു പോകും. അദ്ദേഹം തന്നെ ഈ കൃതിയെ
പരിചയപ്പെടുത്തുന്നത്‌


``വേദന വിങ്ങും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണീ കഥ'' 
എന്നാണ്‌. മുകളില്‍ ഉദ്ധരിച്ച വരികളില്‍ വര്‍ണിക്കുന്ന ഇറച്ചിവെട്ടുകാരനായ അദ്രമാന്‍  

തന്റെ പൊന്നോമന മകളെ ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ളപ്പോള്‍, ആറു ഭാര്യമാരെ നിക്കാഹു ചെയ്‌ത്‌ മൊഴി
ചൊല്ലിയ വൃദ്ധന്‌ നിര്‍ബന്ധിച്ച്‌ കെട്ടിച്ചു കൊടുക്കുന്നതാണ്‌
`ആയിഷ'യുടെ ഇതിവൃത്തം.  

മലബാര്‍ കലാപത്തിന്റെ ശേഷം മലയാള സാഹിത്യത്തില്‍

കടന്നുവരുന്ന മുസ്‌ലിം പ്രതിനിധാനം വയലാറും അങ്ങനെ തന്നെ
അവതരിപ്പിക്കുകയാണ്‌ ഇവിടെയും. ഇറച്ചിവെട്ട്‌ (ക്രൂരത, ഭീകരത), ശൈശവ
വിവാഹം, തോന്നിയപോലെ പെണ്ണുകെട്ട്‌, സ്‌ത്രീവിരുദ്ധത... ഇത്തരം
ചേരുവകളില്ലാതെ ഒരു `മുസ്‌ലിം കഥ' പണ്ടു മുതല്‍ തന്നെ അസാധ്യമായിരുന്നു!
പഴയ കാല മലയാള നാടകങ്ങളും ചലചിത്രങ്ങളും മിക്കവാറും മുസ്‌ലിമിനെ
അടയാളപ്പെടുത്തിയത്‌ ഇതേ മാതൃകയിലാണ്‌.


വയലാര്‍ ചിത്രീകരിച്ച അദ്രമാനെ ഇന്നത്തെ കാലത്ത്‌ എങ്ങനെയാണ്‌
വരയ്‌ക്കേണ്ടത്‌? അധികം മാറ്റമൊന്നും വേണ്ട. തുള വീണ കഞ്ഞിപ്രാക്കും
അരപ്പട്ടയും മുഖത്തെ മസൂരിക്കലയും മുറുക്കാന്‍ പതയും മാറ്റി, പകരം
തലയില്‍ ഒരു കഫിയ്യ അണിയിക്കണം. താടി നിര്‍ബന്ധം. പ്രായം മുപ്പതില്‍
കൂടാന്‍ പാടില്ല. പൈജാമ ഇടുവിക്കണം. ഇത്രയുമായാല്‍ പുതിയ കാല മുസ്‌ലിം
പ്രതിനിധാനമായി. പേര്‌ അദ്രമാന്‍ മാറ്റി `അന്‍വര്‍' എന്നുകൂടിയാക്കിയാല്‍
ഭേഷായി!


അമല്‍ നീരജ്‌ സംവിധാനം ചെയ്‌ത `അന്‍വര്‍' എന്ന മലയാള സിനിമ ഇപ്പോള്‍ ഏറെ
വിവാദമായിരിക്കുന്നു. സത്യത്തില്‍ ആയിഷയുടെ അനുസ്യൂതി തന്നയെല്ലേ
`അന്‍വറും'? ഇറച്ചി വെട്ടുകാരനെ അധോലോക നായകനും മാഫിയാ തലവനുമാക്കി
`പരിഷ്‌കരിച്ച' അമല്‍ നീരദിനോട്‌ നമുക്ക്‌ നന്ദി പറയാം! ഭീകരവാദം, അധോലോക
വ്യാപാരം, സ്‌ത്രീവിരുദ്ധത, ഹിംസ, രാജ്യദ്രോഹം മുതലായ പ്രവണതകള്‍ ഒരു
മുസ്‌ലിം പ്രതിനിധാനത്തിന്റെ ജനിതക `ഗുണ'മാണെന്ന്‌ ആവര്‍ത്തിക്കുകയാണ്‌
നീരദും.


പാശ്ചാത്യ അധനിവേശ ശക്തികള്‍ പ്രചരിപ്പിച്ച, കുരിശുയുദ്ധപ്രഭുക്കളും
ഓറിയന്റലിസ്റ്റുകളും നിറം തേച്ച മുസ്‌ലിം വിരുദ്ധ പൊതുബോധം ഇന്നും
ഏറ്റവും മാരകമായി തന്നെ ലോകത്തു പടരുകയാണ്‌. അതിന്റെ ഭൂമികയില്‍
നിന്നാണ്‌ `അന്‍വറും' പിറക്കുന്നത്‌. സത്‌പംബര്‍ 11 നു ശേഷം ഹോളിവുഡ്‌
സിനിമകളിലും ബോംബെ കലാപത്തിനു ശേഷം ബോളിവുഡിലും പകര്‍ന്നാടിയ നിരവധി
ചലച്ചിത്രങ്ങള്‍ `ഇസ്‌ലാമിക ഭീകരത' ആവിഷ്‌കരിച്ചത്‌ ക്യാമറയുടെ കൃത്യമായ
ഒരു വ്യാകരണത്തിലൂടെയാണ്‌. `ട്രെയിറ്റര്‍' എന്ന ഹോളിവുഡ്‌ സിനിമ (2008),
ആയുധക്കച്ചവടത്തിന്റെയും ഭീകര കൃത്യങ്ങളുടെയും മൊത്തച്ചുമതല
മുസ്‌ലിംകളില്‍ കെട്ടിവെച്ച്‌ കുപ്രസിദ്ധി ആര്‍ജിച്ചിരുന്നു.
അറബി ഭാഷയും ഇസ്‌ലാമിക ബിംബങ്ങളും ഖുര്‍ആന്‍ വചനങ്ങളുമൊക്കെ സമര്‍ഥമായി
ഉപയോഗിച്ച്‌ `ഇസ്‌ലാമിക ഭീകരത'യുടെ ഭയാനകത പെരുപ്പിക്കുകയാണ്‌ അത്‌
ചെയ്‌തത്‌. അമല്‍ നീരദ്‌, `ട്രെയിറ്റര്‍' സീനോടു സീന്‍
കോപ്പിയടിച്ചാണത്രെ `അന്‍വര്‍' നിര്‍മിച്ചിരിക്കുന്നത്‌. ശിരോവസ്‌ത്രം
ചുറ്റിയ, പൈജാമ ധരിച്ച താടിക്കാരന്‍ ചെറുപ്പക്കാരന്റെ ചിത്രം ആലേഖനം
ചെയ്‌ത `അന്‍വറിന്റെ' പോസ്റ്ററുകള്‍ ഓരോ നിമഷവും ഓര്‍മിപ്പിക്കുന്നത്‌
`ഇസ്‌ലാംഭീകരത'യെ അല്ലെങ്കില്‍ മറ്റെന്താണ്‌?

Thursday, October 28, 2010

മഗാന്‍ ദേശത്തിന്റെ മണം





കവിത

സമകാലിക ഒമാനി കവിതകള്

എഡിറ്റര്‍: ഹിലാല്അല്ഹജ്രി
വിവ: വി കബീര്

പേജ്‌: 76 വില: 125
ഡി സി ബുക്സ്‌, കോട്ടയം



അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ മലയാളക്കരയുമായി നാഭീനാള ബന്ധമുള്ള രാജ്യമാണ്‌
ഒമാന്‍. മലബാറില്‍ ഇസ്‌ലാം പ്രചരിക്കുന്നതിനു കാരണമായി എന്നു
പറയപ്പെടുന്ന ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചു മക്കയില്‍ നിന്ന്‌
വരുന്ന വഴിയില്‍ ഇപ്പോഴത്തെ ഒമാനിലെ സലാലയില്‍ വെച്ചു മരണപ്പെട്ടു എന്ന
ഐതിഹ്യം പ്രബലമാണ്‌. സലാലയില്‍ ചേരമാന്‍ പെരുമാളിന്റേത്‌ എന്ന്‌
കരുതപ്പെടുന്ന ഒരു ഖബറിടം ഇപ്പോഴുമുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ
ഖബറിടം, ഒമാനികള്‍ക്ക്‌ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ കൂടി
ഓര്‍മപ്പെടുത്തലാണ്‌.

അറബി ഭാഷയിലെ ആദ്യത്തെ സാഹിത്യരൂപം മറ്റു ഭാഷകളിലെന്നപോലെ
കവിതയായിരുന്നു. ഗോത്ര ജീവിതത്തിന്റെ ഭാവവര്‍ണങ്ങള്‍ പ്രാക്തന അറബ്‌
കാവ്യങ്ങളായി പിറന്നു. മരുപ്പച്ചകള്‍ തേടി മരുഭൂമിയില്‍ അലഞ്ഞ ബദുക്കള്‍,
ഒട്ടകത്തിന്റെ ചുവടുകള്‍ക്കൊപ്പിച്ച്‌ താളപ്പെടുത്തിയ ശബ്‌ദ വിന്യാസമാണ്‌
അറബിക്കവിതകളുടെ വൃത്തമായി രൂപാന്തരപ്പെട്ടതെന്ന്‌ അറേബ്യന്‍
സാഹിത്യചരിത്രകാരന്മാര്‍ പറയുന്നു. പ്രവാചകനു മുമ്പുതന്നെ അറേബ്യയില്‍
കവിത ശക്തമായ ഒരു വിനിമയ മാധ്യമമായിരുന്നു. ജാഹിലിയ്യ കവിതകള്‍
എന്നറിയപ്പെടുന്ന പ്രവാചക പൂര്‍വകാലത്തെ അറബിക്കവിതകളില്‍ തന്നെ മലബാറിലെ സുഗന്ധ വ്യഞ്‌ജനങ്ങളെക്കുറിച്ച്‌ സൂചനയുണ്ട്‌. അറേബ്യയും മലബാറും
തമ്മിലുള്ള സാംസ്‌കാരിക സമ്പര്‍ക്കത്തിന്റെ ആദിമ അടയാളങ്ങളാണവ. അറബ്‌
സാംസ്‌കാരിക ജീവിതവുമായി അതി പ്രാചീന ബന്ധമുള്ള മലയാളികള്‍,
പെട്രോഡോളറിന്റെ കണ്ടുപിടുത്തത്തിനു ശേഷം വ്യാപകമായി അങ്ങോട്ട്‌
ചേക്കേറുകയും ആ പ്രാചീനബന്ധം ദൃഢപ്പെടുത്തുകയും ചെയ്‌തു. ഇംഗ്ലിഷ്‌
കഴിഞ്ഞാല്‍ കൂടുതല്‍ മലയാളികള്‍ക്ക്‌ വശമുള്ള ഒരു ലോകഭാഷ അറബിയായത്‌ ആ
ബന്ധങ്ങളില്‍നിന്നാണ്‌. ഇത്തരത്തില്‍ സാംസ്‌കാരികമായി മലയാളികള്‍
അറബികളുമായി വേരു കോര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും, മലയാള സാഹിത്യമേഖല
അത്‌ ഇന്നും വേണ്ടവിധം പ്രതിഫലിപ്പിച്ചിട്ടില്ലെന്നത്‌, ഒരു
വസ്‌തുതയാണ്‌. ഖലീല്‍ ജിബ്രാന്റെയും മഹ്‌മൂദ്‌ ദര്‍വേശിന്റെയും മറ്റും
ചില രചനകള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത്‌
വിസ്‌മരിക്കുന്നില്ല. അതുപക്ഷെ, മൂലഭാഷയില്‍ നിന്നായിരുന്നില്ല;
ഇംഗ്ലിഷില്‍ നിന്നുള്ള പരിഭാഷയായിരുന്നു. അപവാദമായിപ്പറയുന്നത്‌ ഡോ.
ഷിഹാബ്‌ ഘാനിമിന്റെ `ആയിരത്തൊന്ന്‌ വാതിലുകള്‍ക്കു പിറകില്‍' എന്ന
സമാഹാരം മലയാളത്തില്‍ വന്നതുമാത്രമാണ്‌.

ഒമാനിലെ പ്രമുഖ കവിയായ ഹിലാല്‍ അല്‍ ഹജ്‌രി എഡിറ്റുചെയ്‌ത `സമകാലിക ഒമാനി കവിതകള്‍' വി എ കബീര്‍ പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ്‌
പ്രസിദ്ധീകരിച്ചത്‌ ഈ ഗണത്തിലെ പ്രശംസനീയമായ ഒരു കാല്‍വെപ്പാണ്‌.
പുസ്‌തകത്തിന്റെ ആമുഖമായി, പരിഭാഷകന്റെ ദീര്‍ഘമായ ഒരു പഠനം
ചേര്‍ത്തിരിക്കുന്നു. ഒമാനി കവിതകളിലേക്കുള്ള ഒരു പ്രവേശിക മാത്രമല്ല,
അറബ്‌ കാവ്യലോകത്തിലേക്കു തന്നെയുള്ള ഒരു വാതായനമാണ്‌ ഈ പഠനം. പ്രാക്തന
അറേബ്യയില്‍ കവിയുടെയും കവിതയുടെയും സ്ഥാനം, പ്രവാചകന്റെ വരവോടെ
അറബിക്കവിതയുടെ ലാവണ്യത്തിലും ദര്‍ശനത്തിലും സംഭവിച്ച മാറ്റങ്ങള്‍,
ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഭൂപടം ബാഗ്‌ദാദിലേക്കും ഡമാസ്‌കസിലേക്കും
ആന്തലൂഷ്യയിലേക്കുമൊക്കെ വികസിച്ചശേഷം കാല്‍പ്പനികതയിലുണ്ടായ നവ
പരീക്ഷണങ്ങള്‍, കൊളോണിയലിസത്തിനുശേഷം ആധുനികതാ പ്രസ്ഥാനത്തിന്റെ
സ്വാധീനഫലമായി അറബ്‌ ഭാവുകത്വത്തില്‍ വന്നുചേര്‍ന്ന പരിണാമങ്ങള്‍
തുടങ്ങി, അറബിക്കവിതയുടെ ചരിത്രം സമഗ്രമായി സ്‌പര്‍ശിക്കുന്ന ആമുഖം
സാഹിത്യവിദ്യാര്‍ഥികള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഒമാന്‍ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും രാഷ്‌ട്രീയവും
സാംസ്‌കാരികവുമായ ചില വ്യതിരിക്തതകള്‍ സൂക്ഷിക്കുമ്പോഴും അറബിഭാഷയുടെ
സമ്പന്നമായ പൈതൃകം അവരും പങ്കിടുന്നു. ആദിമ അറബിക്കവിതകളുടെ ഗോത്രവീര്യം
ഒമാനിക്കവിതകളും കൈവിടുന്നില്ല. അറേബ്യന്‍ നാടോടി ജീവിതത്തിന്റെ
ഉര്‍വ്വരതയും ഊഷ്‌മളതയും ഒമാന്‍ കവിതകള്‍ ഏറ്റുവാങ്ങുന്നുണ്ട്‌.
ക്രിസ്‌തുവിന്‌ 2300 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മഗാന്‍ എന്നൊരു
രാജ്യമുണ്ടായിരുന്നതായി ബാബിലോണിയന്‍ പുരാവൃത്തങ്ങളിലുണ്ട്‌. ആ മഹാനാണ്‌
ഇന്നത്തെ ഒമാന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഒമാന്‍ കാവ്യബിംബങ്ങളില്‍
മഗാന്റെ നഷ്‌ടസ്‌മൃതികള്‍ പറ്റിപ്പിടിച്ചിട്ടുള്ളതായി കാണാം. ഈ
സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള നാസിര്‍ അല്‍ ബദരിയുടെ കവിതയില്‍ `മഗാന്‍
ദേശം/പുരാതനമായ അപഹൃതനാമം/വീണ്ടെടുത്തോ നമ്മുടെ കാല്‍പ്പാടുകള്‍?/
കടല്‍പാവകളെപ്പോലെ സമുദ്രയാനം പുനരാരംഭിക്കുമോ?' എന്ന്‌
ചോദിക്കുന്നുണ്ട്‌.

അബീസീനിയയും റുബ്‌ഉല്‍ഖാലിയും പ്രവാചക വഴികളും കാരക്കത്തോട്ടങ്ങളും
കഴുകനും കടലും ഒട്ടകവവും അതിരില്ലാത്ത മരുഭൂമിയുമെല്ലാം ചേര്‍ന്നു
സൃഷ്‌ടിക്കുന്ന സ്ഥലജല വിഭ്രമമാണ്‌ ഒമാനി കവിത എന്ന്‌ ഈ സമാഹാരം പറഞ്ഞു
തരുന്നു. `ജിന്നു ബാധിച്ച കോഴിയെ, പോലെ നിന്റെ കണ്‍മുമ്പില്‍/
നൃത്തമാടുന്ന വാക്കുകള്‍' എന്ന്‌ സൈഫ്‌ അല്‍ അറബി വര്‍ണിക്കുന്നത്‌
അതാണ്‌. എന്റെ ചുണ്ടില്‍/ ഇപ്പോഴും തുണ്ടുകള്‍ അവശേഷിക്കുന്ന ആ
വാക്കുകള്‍ ഏതായിരുന്നു.?/ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു? ആ ദൃശ്യത്തിന്റെ
വിശദാംശങ്ങള്‍; സ്‌ത്രീകളായിരുന്നില്ല അവര്‍/ ഞാന്‍ പ്രണയഗീതം
ആലപിച്ചിട്ടുമില്ല/ ഖയ്യാമിന്റെ ചതുഷ്‌പദികളില്‍ തുപ്പുക മാത്രമായിരുന്നു
ഞാന്‍(തലവേദന -ഹിലാല്‍ അല്‍ ഹജ്‌രി) 
`ബാബിലോണിയക്ക്‌ തെരുവുകളെ രക്തമൂട്ടുന്ന ഒരു മിന്നൊളിയുണ്ട്‌/മേഘഗര്‍ജനത്തില്‍ നിന്നു വെള്ളത്തെ നീക്കം ചെയ്യുന്നു കവിത'(പ്രവചനം).ബദ്‌രിയ്യ അല്‍ വഹ്‌ബിയിലും മഗാന്‍ പൈതൃകത്തിന്റെ തിരുശേഷിപ്പുകള്‍ കത്തുന്നുണ്ട്‌.

ഒരു ഡസന്‍ കവികളുടെ ഇരുപത്തഞ്ചു കവിതകളാണ്‌ ഈ സമാഹാരത്തില്‍. കവിതകള്‍ എല്ലാം മികച്ചതാണെന്ന്‌ വിധിയെഴുതുന്നത്‌ അമിതോക്തിയാകും. എന്നാല്‍,
കവിതാസ്വാദകരെ ആഹ്ലാദിപ്പിക്കുന്ന ചില കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌.
അറബി വാക്കുകളുടെ ആത്മാവില്‍ നിന്നുതന്നെ വാക്കുകള്‍ പറിച്ചെടുത്താണ്‌ ഈ
കവിതകള്‍ മലയാളത്തിലേക്കു പറിച്ചുനട്ടതെന്ന്‌ ന്യായമായും
വിശേഷിപ്പിക്കാം. `സമകാലിക ഒമാനി കവിതകള്‍ക്ക്‌' അനുബന്ധമായി ഷാജഹാന്‍
മാടമ്പാട്ട്‌, കവി സാഹിര്‍ അല്‍ ഗാഫ്‌രിയുമായി സംവദിച്ചു തയ്യാറാക്കിയ
പഠനം ചേര്‍ത്തത്‌ ഉചിതമായിരിക്കുന്നു. ആധുനിക, പാശ്ചാത്യ സാഹിത്യ
സമീപനങ്ങളും അറേബ്യന്‍ പാരമ്പര്യങ്ങളും ഇഴചേരുന്ന ഒരു നവഭാവുകത്വം ഒമാന്‍
കവിതകള്‍ക്ക്‌ പുതുജീവന്‍ നല്‌കുന്നുണ്ട്‌. ഒരു ഒമാന്‍ കവി എന്ന നിലയില്‍
ഗാഫ്‌രിയുടെ അനുഭവലോകത്തിലേക്ക്‌ വായനക്കാരനെയും കൂട്ടി നടക്കുകയാണ്‌
ഷാജഹാന്‍. കവിതാസ്വാദനത്തോടൊപ്പം, സമകാലിക ഒമാനി കവിതകളുടെ വിമര്‍ശനം കൂടിയാണ്‌ ഈ കാവ്യസമാഹാരമെന്ന്‌ പറയാം.

Tuesday, June 15, 2010

സ്വദേശാഭിമാനി വക്കം മൌലവി


പ്രഭാത്‌ ബുക്ക്‌ ഹൌസ് വക്കം മൌലവിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ ഈ മഹാമാനീഷിയെ കേരളം ഇനിയും പരിചയപ്പെട്ടിട്ടില്ല.സ്വദേശാഭിമാനി എന്ന് കേട്ടാല്‍ നാം രാമകൃഷ്ണപ്പിള്ള എന്നാണു പൂരിപ്പിക്കുക.വക്കം മൌലവി  ആ പത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നില്ല.വക്കം മൌലവിയുടെ പിന്മുറക്കാര്‍ പോലും കേരളത്തിന്‌ അദ്ധേഹത്തെ വേണ്ട വിധം അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടില്ലെന്നതും ഒരു സത്യം മാത്രമാണ്.വക്കം മൌലവി ഒരു നവോദ്ധാന നായകന്‍ ആണോ,അദ്ദേഹം കൊളോണിയല്‍ ആധുനികതയുടെ പ്രചാരകന്‍ ആയിരുന്നോ,അദ്ധേഹത്തിന്റെ നവോദ്ധാനം ഇസ്ലാമികമായിരുന്നോ...എന്ന് തുടങ്ങിയുള്ള ചര്‍ച്ചകളും ഒരുഭാഗത്ത്‌ നടക്കുന്നുണ്ട്.അതിനിടെ,ഇതാ മാര്‍ക്സിസ്റ്റ്‌ പ്രസിദ്ധീകരണ ശാലയായ ''പ്രഭാത്‌''ബുക്സ് വക്കം മൌലവിയെ കേരളത്തിന്‌  മുന്നില്‍ വീണ്ടും അവതരിപ്പിക്കുന്നു.പുസ്തകത്തിന്റെ ശീര്‍ഷകമാണ് ഏറ്റവും ശ്രദ്ധേയം:സ്വദേശാഭിമാനി വക്കം മൌലവി! രചന,ടി ജമാല്‍ മുഹമ്മദ്‌. 



Monday, June 14, 2010

നവാല്‍ സാദാവിയുടെ യാത്രാനുഭവ കൃതിയില്‍ നിന്ന്

ഈജിപ്ത്യന്‍ എഴുത്തുകാരികളില്‍ ഏറ്റവും പ്രമുഖയായ നവാല്‍ സാദാവിയുടെ യാത്രാനുഭവ കൃതിയില്‍ നിന്ന് ഇന്ത്യയെ പരാമര്‍ശിക്കുന്ന അദ്ധ്യായം പച്ചക്കുതിരയുടെ ജൂണ്‍ ലക്കത്തില്‍ വി എ കബീര്‍ പരിഭാഷപ്പെടുതിയിരിക്കുന്നു.ഇന്ത്യയിലേക്കുള്ള അവരുടെ യാത്രകള്‍ ഒരിക്കലും ഒറ്റപ്പെട്ട അനുഭവം ഉണ്ടാക്കിയിട്ടില്ലെന്നും ഏതെങ്കിലും എജിപ്ത്യന്‍ നഗരത്തില്‍ സഞ്ചരിക്കുന്ന ആത്മവിശ്വസതോടെയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ സഞ്ചരിച്ചതെന്നും സദാവി പറയുന്നു.ഇന്ത്യന്‍ എഴുത്തുകാരികളായ കമല സുരയ്യ,അമൃത പ്രീതം തുടങ്ങിയവരുടെ ചില കൃതികളിലൂടെ ഒരു മിന്നലാട്ടവും നടത്തുന്നുണ്ട് ഈ അധ്യായത്തില്‍.

Monday, June 7, 2010



കഥ തുടരുന്നു


സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത "കഥ തുടരുന്നു"എന്ന പുതിയ സിനിമയെക്കുറിച്ച് ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരികയില്‍ ഒരു റിവ്യൂ എഴുതിയിട്ടുണ്ട്-2010 ജൂണ്‍ 6 ന്‍റെ ലക്കത്തില്‍.

ഇസ്ലാമോഫോബിയയുടെ ഒരു ബീജം ഈ സിനിമയില്‍ ശക്തമായി പ്രവര്തിക്കുന്നുന്ടെന്നാണ് ലേഖകന്‍ വാദിക്കുന്നത്.സിനിമയുടെ കഥയും നിര്‍മാണ രീതിയും കാമറയുടെ ചലനങ്ങള്‍ പോലും ഇസ്ലാംഭീതി നിര്‍മിക്കാന്‍ ബോധപൂര്‍വം ഉദ്ദേശിച്ചാണെന്ന് അദ്ദേഹം പറയുന്നു.സത്യന്‍ അന്തിക്കാടിനെ പോലെ ഒരു മുതിര്‍ന്ന സംവിധായകന്‍ ഇതുപോലുള്ള  ചീപ് പോപുലാരിടി ഏര്‍പ്പാട് ചെയ്യുമെന്ന് കരുതാനും തോന്നുന്നില്ല.നിങ്ങള്‍ എന്ത് പറയുന്നു?




ജി പി രാമചന്ദ്രന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കുക

Thursday, May 27, 2010

പച്ചക്കുതിര

ലക്കം പച്ചക്കുതിരയില്‍ കേരള മുസ്ലിം നവോദ്ധാനത്തെക്കുറിച്ച് ഡോ.കെ എ അബൂബക്കര്‍ എഴുതിയ ഒരു ലേഖനം ഉണ്ട്.കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളിലും 'ആധുനികത വിരുദ്ധത' വളരുകയാനെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.സത്യത്തില്‍ നവോദ്ധാനം തന്നെ ഒരു ആധുനികതയുടെ ഉത്പന്നമാനെന്ന വാദം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.ഏതായാലും മുസ്ലിം നവോദ്ധാനം പ്രശ്നവല്ക്കരിച്ചുള്ള ഒരു മുഖ്യധാര ഇടപെടല്‍ എന്ന നിലയില്‍ ലേഖനം ശ്രദ്ധേയം.