Wednesday, February 23, 2011

മാറാത്ത `വിദ്യാഭാസം'

മാറുന്ന വിദ്യാഭ്യാസം
ലേഖനങ്ങള്‍
എഡി:എ കെ അബ്ദുല്‍ ഹകീം
ഒലിവ് ബുക്സ്,കോഴിക്കോട് 

കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഒരു ഈജിയന്‍ തൊഴുത്താണ്‌. അത്‌ വൃത്തിയാക്കാന്‍ തുനിഞ്ഞവരെല്ലാം ചേറില്‍ കുഴഞ്ഞ്‌ സ്വയം വൃത്തിഹീനമായ അനുഭവമാണ്‌ കഴിഞ്ഞ കുറേ ദശാബ്‌ദങ്ങളായി നാം കണ്ടുെകാണ്ടിരിക്കുന്നത്‌. നൂറു ശതമാനത്തിനടുത്ത്‌ സാക്ഷരതാ ശതമാനം എത്തിനില്‍ക്കുകയും പൊതുവിദ്യാലയ പ്രവേശനനിരക്കില്‍ രാജ്യത്ത്‌ തന്നെ ഏറ്റവും മുന്‍പന്തിയില്‍ എത്തിച്ചേരുകയും വികസന സൂചികകളില്‍ മികച്ച മുന്നേറ്റം നടത്തുകയും ചെയ്‌ത കേരളം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയുടെയും വിദ്യാര്‍ജിത നേട്ടങ്ങളുടെയും കാര്യത്തില്‍ പിറകോട്ടടിക്കുന്നതിന്റെ കാരണമെന്താണ്‌? വിചിത്രമായ ഈ ചോദ്യത്തെ അഭിമുഖീകരിക്കുവാന്‍ ശ്രമിക്കുകയാണ്‌ എ കെ അബ്‌ദുല്‍ ഹക്കീം എഡിറ്റു ചെയ്‌ത `മാറുന്ന വിദ്യാഭ്യാസം' എന്ന പുസ്‌തകം.
കേരളത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌. നാട്ടുരാജാക്കന്മാരുടെ കാലത്തു തന്നെ അസംഘടിതമായ നിലയില്‍ വിദ്യാഭ്യാസ സംവിധാനം നിലനിന്നിരുന്നു. പ്രധാനമായും പാരമ്പര്യാധിഷ്‌ഠിതമായിരുന്നു അത്‌. ജാത്യാധിഷ്‌ഠിത കുടുംബ വിദ്യാഭ്യാസ സമ്പ്രദായമാണ്‌ കേരളത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദിമരൂപം. മതപരമായ ഒരനുഷ്‌ഠാനം പോലെ പരമ്പരാഗതമായി അറിവും കഴിവും കൈമാറ്റം ചെയ്യപ്പെടുകയാണ്‌ അതിലൂടെ. ചില ഘട്ടങ്ങളില്‍ ശ്ലോകങ്ങളായും സൂക്തങ്ങളായും താളിയോലകളില്‍ അവ ആലേഖനം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. വൈദ്യശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ജ്യോതിഷം, കൃഷി തുടങ്ങിയ വിജ്ഞാനമണ്ഡലങ്ങളില്‍ അനേകം അറിവുകള്‍ ഇവ്വിധം സമാഹരിക്കപ്പെടുകയുണ്ടായി. പിന്നീട്‌ അവ ആഢ്യഗൃഹങ്ങളിലും പള്ളിക്കൂടങ്ങളിലും പഠനത്തിനായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ വിജ്ഞാനക്കൈമാറ്റം എന്നതിനപ്പുറം വിജ്ഞാന വളര്‍ച്ചയ്‌ക്ക്‌ ഒട്ടും സഹായകരമായിരുന്നില്ല എന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ പ്രധാന പരിമിതി. മാത്രമല്ല, ഗുരു വിമര്‍ശനാതീതനായി കരുതപ്പെട്ടതിനാല്‍ അന്വേഷണങ്ങള്‍ തടസ്സപ്പെട്ടു. ശാസ്‌ത്രങ്ങളും വിജ്ഞാനങ്ങളും കാലങ്ങളോളം മാറ്റമില്ലാതെ നിലനിന്നുവെന്നല്ലാതെ, അതിന്റെ അടിസ്ഥാനയുക്തികളിലേക്ക്‌ പഠിതാവിനെ നയിക്കാന്‍ ആദിമ സമ്പ്രദായം അശക്തമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ വന്ന കത്തോലിക്കാ മിഷനറിമാരാണ്‌ ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാക്കിയത്‌. അവര്‍ വിദ്യാഭ്യാസ വിതരണത്തില്‍ വിപ്ലവമുണ്ടാക്കി. പക്ഷെ, വിദ്യാഭ്യാസത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്‌ സൈന്യത്തിന്റെയും കച്ചവട സമൂഹത്തിന്റെയും സഹായത്തോടെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു.
കേരള സംസ്ഥാനരൂപീകരണത്തിനു മുമ്പും തിരുവിതാംകൂര്‍-കൊച്ചി പ്രദേശങ്ങളില്‍ മത-സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്‌. കേരളത്തില്‍ നിലവിലിരുന്ന ഫ്യൂഡല്‍-ജാതീയ വ്യവസ്ഥകളെ വിദ്യാഭ്യാസത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുമെന്ന്‌ അവര്‍ കണക്കു കൂട്ടി. നാരായണഗുരു, അയ്യങ്കാളി, വി ടി ഭട്ടതിരിപ്പാട്‌, മന്നത്ത്‌ പത്മനാഭന്‍, സയ്യിദ്‌ സനാഉള്ള മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ അവിസ്‌മരണീയ നാമങ്ങളാണ്‌. മിഷനറിയെയും സമുദായ നേതാക്കളെയും പോലെ രാഘവയ്യ, സര്‍ സി പി രാമസ്വാമി അയ്യര്‍ തുടങ്ങിയ നാട്ടു രാജാക്കളും വിദ്യാഭ്യാസ കാര്യത്തില്‍ താല്‍പര്യം കാട്ടിയിരുന്നു. സമുദായ സംഘടനകള്‍ ആരംഭിച്ച വിദ്യാലയങ്ങള്‍ക്കും അവര്‍ ഗ്രാന്റു നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. മത സാമുദായിക സംഘടനകള്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ സാമൂഹിക നീതിയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ചു എന്നതും ശ്രദ്ധേയമാണ്‌. 1957 ല്‍ മുണ്ടശ്ശേരി കൊണ്ടുവന്ന ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ ബില്ലിലൂടെയാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസ അടിത്തറ ഭദ്രമാകുന്നത്‌. അതുവഴി സാര്‍വത്രികവും സൗജന്യവുമായ പ്രഥമിക വിദ്യാഭ്യാസം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ ഭക്ഷണവും പുസ്‌തകങ്ങളും വസ്‌ത്രവും, അധ്യാപകരുടെ അവകാശ സംരക്ഷണം, മാനേജുമെന്റുകള്‍ക്കു മേല്‍ നിയന്ത്രണം, സാമൂഹിക നീതി തുടങ്ങിയവ നിയമത്തിലൂടെ ഉറപ്പാക്കി.
കേരളത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയുടെയും വികസനത്തിന്റെയും അടിത്തറയായിത്തീരാന്‍ മാത്രം ശക്തമായ വിദ്യാഭ്യാസ രംഗത്തെ ഈ കെട്ടുറപ്പ്‌, കേരളപ്പിറവിക്കുശേഷം തകര്‍ന്നടിയുകയായിരുന്നുവെന്നാണ്‌ കാണാനാവുന്നത്‌. ദേശീയ തലത്തില്‍ തന്നെ സ്വാതന്ത്ര്യലബ്‌ധിയുടെ ആദ്യഘട്ടത്തില്‍ അക്കാദമിക മികവിലും മത്സര പരീക്ഷകളിലും മുന്‍നിരയില്‍ നിന്ന മലയാളികള്‍ പിന്നീട്‌ ദയനീയമായ താഴ്‌ചകളിലേക്ക്‌ കൂപ്പുകുത്തിത്തുടങ്ങി. സമീപകാലത്താണെങ്കില്‍ സാമൂഹിക നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലം പരാജയപ്പെട്ടുകൊണ്ടിരുന്നു. പന്ത്രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ഥി, അതിജീവനത്തിനുള്ള ഒരു നൈപുണിയും ആര്‍ജിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം.
ഈ വസ്‌തുതകള്‍ മുഖവിലക്കെടുത്താല്‍, ബ്രിട്ടീഷ്‌ കാലത്ത്‌ മെക്കാളെ നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴും നാം പിന്തുടരുന്നത്‌ എന്ന നിഗമനത്തിലാണ്‌ എത്തിച്ചേരുന്നത്‌. കേവലം `ക്ലാര്‍ക്കു'മാരെ സൃഷ്‌ടിക്കാനുള്ള ഏര്‍പ്പാടായി, വിദ്യാഭ്യാസം തരംതാണു. ഒരു മികച്ച `ക്ലാര്‍ക്കി'നെപ്പോലും സൃഷ്‌ടിക്കാന്‍ ഇന്ന്‌ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിയുന്നില്ലെന്ന്‌ കരു തുന്നതാവും കൂടുതല്‍ ശരി.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ദുരവസ്ഥയെക്കുറിച്ച്‌ ഏറെക്കുറെ ഇന്ന്‌ എല്ലാവരും ബോധവാന്മാരാണ്‌. പക്ഷെ, `പൂച്ചക്ക്‌ ആര്‌ മണികെട്ടും' എന്നതാണ്‌ പ്രശ്‌നം. നേരത്തെ വിദ്യാഭ്യാസ രംഗത്ത്‌ വന്‍ സംഭാവ നകളര്‍പ്പിച്ച മതസാമുദായിക പ്രസ്ഥാനങ്ങളില്‍ പലതും വിദ്യാഭ്യാസത്തെ കച്ചവട ഉപാധികളാക്കി. മാറിമാറിവരുന്ന സര്‍ക്കാറുകളുടെ രാഷ്‌ട്രീയ സമവാക്യങ്ങളെ സ്വാധീനിച്ച്‌ വിദ്യാഭ്യാസരംഗം സ്വകാര്യ മേഖല കൈപ്പിടിയിലൊതുക്കുകയും ചെയ്‌തു. അതിനാല്‍ വിവിധ ഏജന്‍സികളും കമ്മീഷനുകളുമൊക്കെ പലപ്പോഴായി നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ മാറ്റങ്ങള്‍ ഏടുകളില്‍ വിശ്രമിക്കുന്നു. കേരളത്തിലെ സംഘടിത അധ്യാപക സമൂഹവും മാറ്റത്തോട്‌ മുഖം തിരിച്ച ്‌, തങ്ങളുടെ തൊഴില്‍ സൗകര്യങ്ങളെ പോറലേല്‍പിക്കുന്ന ഒരു ചലനവും അനുവദിക്കില്ലെന്ന ധാര്‍ഷ്‌ട്യത്തില്‍ വഴിമുടക്കുകയാണ്‌. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ ഭേദമില്ലെന്നതാണ്‌ കൗതുകകരം.
കേരളം അകപ്പെട്ട ഈ ഗുരുതുരമായ പ്രതിസന്ധിയുടെ ചുരുളഴിക്കുകയാണ്‌. `മാറുന്ന വിദ്യാഭ്യാസം' എന്ന കൃതി. ചരിത്രവസ്‌തുതകളും വര്‍ത്തമാന അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠകളും ചേര്‍ത്തുവെച്ച നമ്മുടെ വിദ്യാഭ്യാസ മണ്ഡലത്തെ സംവാദ വിധേയമാക്കുന്ന ഇരുപത്തി ഒന്ന്‌ ലേഖ നങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. ലേഖകരെയും വിഷയങ്ങളെയും തെരഞ്ഞെടുക്കുന്നതില്‍ എഡിറ്റര്‍ കാണിച്ച ശ്രദ്ധ, പുസ്‌തകത്തെ അനന്യമാക്കുന്നു. ഒരേ സമയം വിദ്യാഭ്യാസത്തിന്റെ ദര്‍ശനം, രീതീശാസ്‌ത്രം, രാഷ്‌ട്രീയം തുടങ്ങിയ തലങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പുസ്‌തകം ഉന്നയിക്കുന്നുണ്ട്‌. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രവും സമകാലിക സമസ്യകളും പരിശോധിക്കുന്ന ഈ പുസ്‌തകം വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും നിര്‍ബന്ധമായി വായിച്ചിരിക്കണം.

No comments: