പുസ്‌തകപരിചയം -ഡോ. ടി ജമാല്‍ മുഹമ്മദ്

റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രമായിരുന്നു. സ്‌പെയിനിലെ കൊര്‍ദോവ നഗരത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും അതിന് മുസ്‌ലിംകളുടെ ഭാഗത്തു നിന്നുള്ള സംഭാവനയും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. യൂറോപ്പ് അന്ധകാരത്തിലാണ്ടു കിടന്നിരുന്ന കാലത്ത് അവിടെയൊക്കെ സാംസ്‌കാരിക കിരണങ്ങള്‍ പടര്‍ത്തിയത് മഹത്തായ കൊര്‍ദോവാ നഗരമാണ്. പില്‍ക്കാലത്ത് യൂറോപ്യന്‍ വൈജ്ഞാനിക സമ്പത്തിന്റെ നിറകുടമായിത്തീര്‍ന്ന അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും സോക്രട്ടീസിന്റെയും ആശയ പ്രപഞ്ചം അറബി ഭാഷയിലൂടെയാണെത്തിയത്. ഗ്രീക്ക് സാഹിത്യവും ചിന്തയും അറബി ഭാഷ വഴിയാണ് യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് കടന്നത്.
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ വിത്തുകള്‍ വിതറപ്പെട്ടത് എന്നാണ് പൊതുവായ ധാരണ. ഈ ധാരണയും സൂക്ഷ്‌മ വിശകലനത്തില്‍ ശരിയല്ല. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ ഇന്ത്യയില്‍ വളര്‍ന്നുവന്ന ഭക്തിപ്രസ്ഥാനം നവോത്ഥാനത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പു തന്നെ ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഗുജറാത്തിലെ സ്വാമി നാരായണന്‍, ഒറീസ്സയിലെ മഹിമാ ഹോസായി എന്നിവര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിയില്ലെങ്കില്‍ പോലും സാമൂഹിക പുരോഗതിക്ക് ഉതകുന്ന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞു. കേരളത്തില്‍ വൈകുണ്‌ഠ സ്വാമിയും ശ്രീനാരാണ ഗുരുവും ചട്ടമ്പി സ്വാമികളും നവോത്ഥാനത്തിന്റെ തുടക്കം കുറിച്ചത് യൂറോപ്യന്‍ സംസ്‌കാരത്തില്‍ നിന്നും കടമെടുത്തുകൊണ്ടായിരുന്നില്ല.
1891ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ച `മലയാളി മെമ്മോറിയല്‍' കേരള ചരിത്രത്തിലെ നിര്‍ണായക സംഭവമാണ്. തിരുവിതാംകൂറില്‍ അഭ്യസ്‌തവിദ്യരായ നാട്ടുകാര്‍ ഉള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള ബ്രാഹ്‌മണരെ ഇറക്കുമതി ചെയ്യുന്നതിനെതിരെയുള്ള ജനകീയ പ്രതിരോധ സമരമായിരുന്നു അത്. കേരളത്തിലെ പ്രഥമ ബഹുജന പ്രക്ഷോഭം എന്ന് അതിനെ വിളിക്കാവുന്നതാണ്. 1888ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്‌ഠ നടത്തിയതോടു കൂടി മതപരമായ ഒരു വിപ്ലവ ചിന്താഗതി ഉടലെടുക്കുകയായിരുന്നു. സവര്‍ണ വിഭാഗങ്ങളില്‍ പെട്ടവരുടെ ഇടയിലും നവോത്ഥാനത്തിന്റെ ചലനങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഒ ചന്തുമേനോന്റെ ഇന്ദുലേഖയിലും വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിഞ്ഞു. പുലയ സമുദായത്തിലെ അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചുകൊണ്ടാണ് അധകൃതരുടെ ഉന്നമനത്തിനായി ശ്രമിച്ചത്.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച് നാം വിലയിരുത്തേണ്ടത്. മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനത്തെ മുഖ്യധാരാ നവോത്ഥാനത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ലല്ലോ. ക്രിസ്‌തുമതത്തിലും ഹിന്ദുമതത്തിലും ഉയര്‍ന്നുവന്ന നവോത്ഥാന പ്രക്രിയ ആ മതങ്ങളിലുള്ള ആശയപരമായ ഭിന്നതകളെ എതിര്‍ത്തു തോല്‌പിക്കാന്‍ മത നേതാക്കന്മാര്‍ മുന്നോട്ട് വന്നതിലൂടെയാണാരംഭിച്ചത്. പുരോഹിതന്മാര്‍ക്കും സഭയ്‌ക്കും എതിരെയുള്ള സ്വതന്ത്രമായ ചിന്ത ഉയര്‍ത്തിക്കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലുള്ള നവോത്ഥാനത്തെ രേഖപ്പെടുത്താന്‍ ഉപയോഗിച്ച ആശയം `ഇസ്‌ലാഹ്' എന്ന പദത്തിലുള്‍ക്കൊള്ളിക്കാന്‍ കഴിയും. `നവോത്ഥാനം' എന്ന ആശയത്തിന് നാം കല്‌പിക്കുന്ന അര്‍ഥത്തെയല്ല അത് വെളിവാക്കുന്നത്. മതത്തെ പരിഷ്‌കരിക്കുകയല്ല അതില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളെ ഇല്ലാതാക്കുകയെന്നുള്ളതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഈ ആശയം എത്രമാത്രം പ്രായോഗികമായി കേരള ചരിത്രത്തില്‍ പ്രചരിപ്പിക്കപ്പെടുകയും പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്‌തു എന്നുള്ള വസ്‌തുതകളെ വിശദീകരിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഗ്രന്ഥമാണ് മുജീബുര്‍റഹ്‌മാന്‍ കിനാലൂരിന്റെ മുസ്‌ലിം നവോത്ഥാനവും ആധുനികതയും.
മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബ് അറേബ്യയിലാരംഭിച്ച നവോത്ഥാന പ്രക്രിയ കേരളത്തില്‍ എങ്ങനെ പ്രയോഗിക്കപ്പെട്ടു എന്നും കേരളീയ പശ്ചാത്തലത്തില്‍ അതിന്റെ പ്രവര്‍ത്തനരീതി എങ്ങനെ വ്യത്യസ്‌തമായി എന്നും ഗ്രന്ഥകാരന്‍ പഠനവിധേയമാക്കുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഥമ പുരുഷനായി പരിഗണിക്കപ്പെടുന്ന വക്കം മൗലവിയെ അറേബ്യയിലെ ആശയങ്ങളെക്കാള്‍ കൂടുതല്‍ സ്വാധീനിച്ചത് ഈജിപ്‌തിലെ ആശയങ്ങളായിരുന്നു. മാത്രമല്ല, കേരളത്തിലെ മറ്റ് സമുദായങ്ങളില്‍ അലയടിച്ച നവോത്ഥാന ആശയങ്ങളും കേരളത്തിന്റെ മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രചോദന ഘടകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ ഖുര്‍ആനും നബിചര്യയും അംഗീകരിക്കുന്നവരായിരുന്നു.
എന്നാല്‍ പുരോഹിതന്മാര്‍ അടിസ്ഥാന പ്രമാണങ്ങളുടെ കാര്യത്തില്‍ അവരെ തെറ്റായ ദിശയിലേക്ക് നയിച്ചു എന്നതാണ് വസ്‌തുത. മതത്തിന്റെ മൗലിക പ്രമാണങ്ങളെ അമിതമായി ദിവ്യവല്‍കരിച്ച് സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാക്കുകയും ദുര്‍വ്യാഖ്യാനങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുകയുമാണ് പുരോഹിതന്മാര്‍ ചെയ്‌തത്. അവരില്‍ നിന്നും മതവിശ്വാസികളെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. മതത്തിന്റെ മേല്‍വിലാസമുള്ള ദുരിതാവസ്ഥയെ ഇല്ലാതാക്കി മതത്തെ സംശുദ്ധമാക്കുക എന്ന അര്‍ഥത്തിലാണ് മുസ്‌ലിം നവോത്ഥാനം പ്രവര്‍ത്തനക്ഷമമായത്. ഈ സത്യത്തെ വിസ്‌മരിച്ചുകൊണ്ട്, മതത്തെ നവീകരിക്കുകയാണ് കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം ചെയ്‌തതെന്ന ദുര്‍വ്യാഖ്യാനമാണ് സമീപ കാലത്ത് ഉയര്‍ന്നുവന്നത്. ഈ ആശയത്തെ ഖണ്ഡിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ തന്റെ വാദമുഖങ്ങള്‍ നിരത്തുന്നത്.
ഈജിപ്‌തിലെ റശീദ് രിദ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനത്തിന് നല്‌കിയ സംഭാവനകള്‍ അദ്വിതീയമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളിലും സമീപനരീതിയിലും ആകൃഷ്‌ടനായാണ് വക്കം അബ്‌ദുല്‍ഖാദിര്‍ മൗലവി കേരളത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. റശീദ് രിദയുടെ അല്‍മനാര്‍ എന്ന പ്രസിദ്ധീകരണത്തോട് വക്കം മൗലവിക്കുണ്ടായിരുന്ന കടപ്പാട് അദ്ദേഹം ഒരു കത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ താത്വികമായ അടിത്തറ രൂപപ്പെടുത്തിയത് അല്‍മനാര്‍ ആയിരുന്നുവെന്നുള്ളത് വ്യക്തമാണ്.
നവോത്ഥാനവും സാമ്രാജ്യ വിരുദ്ധ മനോഭാവവും തമ്മിലുള്ള ബന്ധത്തെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നുണ്ട് മറ്റൊരധ്യായത്തില്‍. 1921ലെ മലബാര്‍ സമരത്തോടനുബന്ധിച്ചാണ് കേരളത്തിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷ് വിരുദ്ധരായത്. എന്നാല്‍ ഈ സാമ്രാജ്യവിരുദ്ധതയുടെ മറവില്‍ യാഥാസ്ഥിതിക പുരോഹിതന്മാര്‍ സമുദായത്തെ പുറകോട്ട് വലിക്കുന്ന പ്രവണത ശക്തിപ്പെടുത്തി. കൊളോണിയല്‍ ആധുനികത ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദമായി വിശകലനം ചെയ്യുന്നുണ്ട്. വികാരപരമായ അഭിമുഖീകരണമല്ല സാമ്രാജ്യത്വത്തോടുള്ള സമീപനത്തില്‍ സ്വീകരിക്കേണ്ടത്. നേരിട്ടുള്ള ഏറ്റുമുട്ടലിനു പകരം വിവേകപൂര്‍ണമായ ചെറുത്തുനില്‌പിന് തയ്യാറാകുകയാണ് വേണ്ടത്.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിലൂടെ പ്രകടമായത് ഇസ്‌ലാമിക തനിമാവാദം എന്ന ആശയമാണ്. ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപത്തിലേക്കും ഭാവത്തിലേക്കും എത്തിച്ചേരുകയെന്നുള്ളതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഈ സമീപനത്തെ ഇസ്‌ലാമിക മതമൗലിക വാദത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നാണ് ചിലര്‍ വിശദീകരിക്കുന്നത്. ഇസ്‌ലാമിനെ പൊളിറ്റിക്കല്‍ ഇസ്‌ലാം, കള്‍ച്ചറല്‍ ഇസ്‌ലാം എന്നിങ്ങനെ തരംതിരിച്ച്, പൊളിറ്റിക്കല്‍ ഇസ്‌ലാമില്‍ നിന്നും ഭീകരതയും തീവ്രവാദവും ഉടലെടുക്കുന്നുവെന്ന വിമര്‍ശനവും നിലവിലുണ്ട്. മതത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളണമെന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണം.
രാഷ്‌ട്രീയവും സാമ്പത്തികവുമായ എല്ലാ പ്രശ്‌നങ്ങളോടും പ്രായോഗികമായ ഒരു സമീപനം അത് നല്‌കുന്നു. മുസ്‌ലിംകള്‍ക്ക് സമൂഹവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് അവരുടെ വിശ്വാസപ്രമാണങ്ങളുമായി ഒറ്റപ്പെട്ട് കഴിയാന്‍ സാധിക്കുകയില്ല. വിശ്വാസവുമായി ബന്ധപ്പെടാത്ത സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്‌പുകളിലെല്ലാം മുസ്‌ലിംകള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. പൊതുമണ്ഡലത്തിന്റെ നിര്‍ണായകമായ ഭാഗമായിട്ടാണ് മുസ്‌ലിംകള്‍ നിലനില്‌ക്കേണ്ടത്.
ഈ പുസ്‌തകത്തിലെ ഏറ്റവുംശ്രദ്ധേയമായ ഒരധ്യായമാണ് `മുസ്‌ലിം നവോത്ഥാനവും സ്‌ത്രീ ശാക്തീകരണവും'. നവോത്ഥാന കാലഘട്ടത്തിനു മുമ്പ് കേരളത്തിലെ സ്‌ത്രീകളുടെ ജീവിതം തികച്ചും പരിതാപകരമായിരുന്നു. സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനും വിദ്യാഭ്യാസം നേടാനും തൊഴില്‍ ചെയ്യാനും വേണ്ടിയുള്ള മുറവിളികള്‍ വിവിധ സമുദായങ്ങളിലെ പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ത്തിയിരുന്നു. കേരളത്തിലെ മുസ്‌ലിം സ്‌ത്രീകള്‍ മതവിദ്യാഭ്യാസത്തിനപ്പുറം പൊതു വിദ്യാഭ്യാസത്തില്‍ നിന്നും പൂര്‍ണമായി അവ ഒഴിവാക്കപ്പെട്ടിരുന്നു. മക്തി തങ്ങള്‍, വക്കം മൗലവി, കെ എം മൗലവി, കെഎം സീതിസാഹിബ്, മൊയ്‌തു മൗലവി തുടങ്ങിയവര്‍ സ്‌ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കുകയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും അത് പ്രചരിപ്പിക്കുകയും ചെയ്‌തു. വക്കം മൗലവിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സ്‌ത്രീശാക്തീകരണം പ്രധാന ലക്ഷ്യമായി സ്വീകരിച്ചിരുന്നു. തിരുവിതാകൂറിലെ തിരുവല്ലയില്‍ 1938ല്‍ എം ഹലീമാബീവിയുടെ പത്രാധിപത്യത്തില്‍ മുസ്‌ലിം വനിതയെന്ന പ്രസിദ്ധീകരണമാരംഭിക്കുകയുണ്ടായി.
വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന നേട്ടങ്ങളുണ്ടാക്കാന്‍ അവസരം ലഭിച്ച സവര്‍ണ ജാതിക്കാര്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും പോലും ചിന്തിക്കാന്‍ കഴിയാത്ത ഒരു നേട്ടമാണ് ഇവിടെ പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരു മുസ്‌ലിംസ്‌ത്രീ കൈവരിച്ചത്. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു സാന്നിധ്യമാണ് അത്. മുസ്‌ലിം വനിതയെന്ന മാസികയുടെ പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമാബീവി തന്നെയായിരുന്നു. ഭാരത ചന്ദ്രിക എന്ന ഒരു വാരിക അവര്‍ പ്രസിദ്ധീകരിക്കുകയും അതില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സബ് എഡിറ്ററായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അവരുടെ മറ്റൊരു പ്രസിദ്ധീകരണമാണ് 1972ല്‍ പുറത്തിറങ്ങിയ ആധുനിക വനിത. അന്‍സാരി മാസികയില്‍ അവര്‍ പ്രസിദ്ധീകരിച്ച `സ്‌ത്രീകളെ സമുദ്ധരിക്കാതെ സമുദായം പുരോഗമിക്കുകയില്ല'യെന്ന ലേഖനം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരകമായി. ഹലീമാബീവിയുടെ അത്രയും പ്രശസ്‌തരല്ലെങ്കിലും മറ്റു ചില മുസ്‌ലിം സ്‌ത്രീകളും നവോത്ഥാന കാലഘട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ആഇശബീവി, ആഇശ മായിന്‍ തുടങ്ങിയവര്‍ ഇക്കൂട്ടരില്‍ പെടുന്നു.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പത്രസാഹിത്യ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഇന്ധനമായിരുന്നു. പ്രസിദ്ധീകരണങ്ങളിലൂടെ സമുദായത്തെ സമുദ്ധരിക്കാനാണ് നവോത്ഥാന നായകന്മാര്‍ ശ്രമിച്ചത്. വക്കം മൗലവി, മക്തി തങ്ങള്‍, കെ എം മൗലവി എന്നിവരെല്ലാം ഈ മാര്‍ഗം അവലംബിച്ചവരാണ്.
നവോത്ഥാന പ്രവര്‍ത്തനത്തിന് ഊര്‍ജം പകരാന്‍ വേണ്ടി നിരവധി സംഘടനകള്‍ തിരുവിതാംകൂറിലും മലബാറിലും രൂപീകരിക്കപ്പെട്ടു. മുസ്‌ലിം ഐക്യസംഘം കൊടുങ്ങല്ലൂരിലാണ് ആദ്യം ആരംഭിച്ചതെങ്കിലും അതിന്റെ പ്രതികരണം കേരളത്തിലെ മുസ്‌ലിം സമുദായത്തെ പൊതുവായി ബാധിക്കുകയുണ്ടായി. മലബാറിലെ വിവിധ ഭാഗങ്ങളിലും തിരുവിതാംകൂറില്‍ കൊല്ലം, ചിറയിന്‍കീഴ്, ഇടവ, വക്കം എന്നീ പ്രദേശങ്ങളിലും മുസ്‌ലിം സംഘടനകള്‍ ശക്തമായി പ്രവര്‍ത്തിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയുമുണ്ടായി.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന വഴികളിലൂടെ സഞ്ചരിച്ചതിനു ശേഷം ഭാവിയില്‍ ഏതു വഴിയിലൂടെയാണ് യാത്ര തുടരേണ്ടത് എന്ന ഉള്‍ക്കാഴ്‌ചയും ഗ്രന്ഥകാരന്‍ അവസാനത്തെ അധ്യായത്തില്‍ നല്‌കാന്‍ ശ്രമിക്കുന്നു. ഇന്ന് മുസ്‌ലിം സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്ന സവിശേഷമായ സാമൂഹിക പരിവര്‍ത്തന പ്രക്രിയയില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെപ്പറ്റി അദ്ദേഹം ഓര്‍മിപ്പിക്കുന്നു. വിശ്വാസ പ്രമാണങ്ങള്‍ മുറുകെ പിടിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ യാഥാര്‍ഥ്യബോധത്തോടു കൂടി സമീപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ശാസ്‌ത്ര സാങ്കേതിക മേഖലയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ മുസ്‌ലിംകള്‍ ഒരു കാലത്തും തുനിഞ്ഞിട്ടില്ല. അതോടൊപ്പം തന്നെ നവോത്ഥാനത്തിന്റെ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ അതുകൊണ്ടുദ്ദേശിക്കുന്ന യഥാര്‍ഥ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. മലബാറില്‍ ഇന്നും മുസ്‌ലിം ജനവിഭാഗങ്ങളുടെയിടയില്‍ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ നിലനില്‌ക്കുന്നുണ്ട്. സ്‌ത്രീവിദ്യാഭ്യാസം കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ വ്യാപകമായിട്ടില്ല. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യം, ഉമ്മത്തിന്റെ ശാക്തീകരണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ കാര്യങ്ങളിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിശ്വാസപമായ കാര്യങ്ങളില്‍ ഇന്നും അനാചാരങ്ങളും ദുരാചാരങ്ങളും കൊടികുത്തി വാഴുന്ന പ്രദേശങ്ങളും നമ്മുടെ നാട്ടിലുണ്ട്. നാം ജീവിക്കുന്ന ബഹുസ്വര സമൂഹത്തില്‍ അതിന്നനുസരിച്ചുള്ള ജീവിതരീതികള്‍ ആവിഷ്‌കരിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസപ്രമാണങ്ങളില്‍ വെള്ളംചേര്‍ക്കുന്ന സമീപനത്തിനെതിരെ ജാഗരൂകരാകേണ്ടതുണ്ട്. വിശ്വാസ മലിനീകരണം അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള പുരോഗതിയല്ല നമുക്കാവശ്യം. സമൂഹത്തില്‍ ഹൈടെക് വ്യതിയാനങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അവയോടനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളും പ്രവര്‍ത്തനശൈലിയും കടന്നുകൂടുന്നത് സ്വാഭാവികമാണ്. മദ്യവും മയക്കുമരുന്നും വസ്‌ത്രവിരോധവും മറ്റും യുവതലമുറയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളാണ്. ആധുനിക പുരോഗതിയുടെ സല്‍ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ അവയുടെ അപകടകരങ്ങളായ സ്വാധീനത്തില്‍ നിന്നുമുള്ള മോചനവും അനിവാര്യമാണ്.
ലോകത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തെ വിശകലനം ചെയ്‌തുകൊണ്ട് ആധുനിക കാലഘട്ടത്തില്‍ അത് എങ്ങനെ വിലയിരുത്തണമെന്ന് സമര്‍ഥിക്കുന്നതില്‍ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഈ ഗ്രന്ഥരചനയിലൂടെ വിജയിച്ചിട്ടുണ്ട്. ഈ ആശയമാണ് ഈ ഗ്രന്ഥത്തിന്റെ മൗലിക സന്ദേശമായി പരിഗണിക്കേണ്ടത്
No comments:
Post a Comment